ഹൈദരാബാദിൽ കനത്ത മഴയിൽ എട്ട് മരണം: തീവ്രന്യൂനമർദ്ദം കിഴക്കോട്ട് നീങ്ങുന്നു
വെള്ളപ്പൊക്കത്തിൽ വീടിനുള്ളിലേക്ക് പാറകൾ ഒഴുകി വന്നിടിച്ചും വൈദ്യുതാഘാതമേറ്റുമാണ് കൂടുതൽ പേരും മരിച്ചത്.
ഹൈദരാബാദ്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചതിന് പിന്നാലെ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും കനത്ത മഴ. വ്യാപകമായ മഴയിലും കാറ്റിനും എട്ട് പേരാണ് പലയിടങ്ങളിലായി മരിച്ചത്. ഹൈദരാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു.
വെള്ളപ്പൊക്കത്തിൽ വീടിനുള്ളിലേക്ക് പാറകൾ ഒഴുകി വന്നിടിച്ചും വൈദ്യുതാഘാതമേറ്റുമാണ് കൂടുതൽ പേരും മരിച്ചത്. രാത്രി തന്നെ നൂറുകണക്കിനാളുകളെ അധികൃതർ ഇടപെട്ട് മാറ്റിപാർപ്പിച്ചു. കരയിൽ പ്രവേശിച്ച തീവ്രന്യൂനമർദ്ദം കിഴക്ക് ഭാഗത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. അടുത്ത 12 തീവ്രന്യൂനമർദ്ദം ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നാണ് കാാലവസ്ഥ നിരീക്ഷണകേന്ദ്രത്തിൻ്റെ അറിയിപ്പ്.
നിലവിൽ തെലുങ്കനാക്ക് മുകളിലുള്ള തീവ്ര ന്യുന മർദ്ദം കരയിൽ കൂടി സഞ്ചരിച്ചു അറബിക്കടലിൽ പ്രവേശിക്കാനാണ് സാധ്യത. ഒക്ടോബർ 15/16 ഓടെ തെക്കൻ ഗുജറാത്തിനും വടക്കൻ കൊങ്കൺ തീരത്തിനും ഇടയിൽ അറബിക്കടലിൽ പ്രവേശിക്കുന്ന ന്യുന മർദ്ദം വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യുന മർദ്ദമാകാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിലും വ്യാപകമായി മഴ ലഭിച്ചിരുന്നു. വടക്കൻ ജില്ലകളിൽ അടുത്ത ഇന്നും നാളേയും കൂടി കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം.