ചിറക്കൽ പെരുങ്കളിയാട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി അഗ്നി കോലം പകർന്ന് തെയ്യം അവതരിപ്പിച്ചിരുന്നു
കണ്ണൂർ: ചിറക്കലിൽ പെരുങ്കളിയാട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി അഗ്നി കോലം പകർന്ന് തെയ്യം അവതരിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷൻ ഡയറക്ടർ, ജില്ലാ പോലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
ആചാരത്തിന്‍റെ ഭാഗമായി തെയ്യം തീ കനലിൽ ചാടുന്നുണ്ട്. തെയ്യം കഴിഞ്ഞതിന് പിന്നാലെ അവശനിലയിലുള്ള കോലധാരിയായ കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷന്‍റെ നടപടി. ചിറക്കൽ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിലാണ് 13 വയസ്സുള്ള കുട്ടി ഒറ്റക്കോലം എന്നറിയപ്പെടുന്ന തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്. ചടങ്ങിന്റെ ഭാഗമായി തെയ്യം തീ കനലിൽ ചാടുന്നുന്നുണ്ട്.
രണ്ടാൾ പൊക്കത്തിലുള്ള മേലേരിക്ക് അടുത്തേക്ക് പോകാൻ പോലും കഴിയാത്തവിധം ചൂട് ഉണ്ടാകും.ഈ കനലിലേക്കാണ് കുട്ടി ചാടുന്നത്. ആടയാഭരണങ്ങൾക്ക് പുറമെ ശരീരത്തിൽ കുരുത്തോല കൊണ്ടുള്ള കവചം മാത്രം ആണ് തീ പൊള്ളൽ തടയാനുള്ളത്. തീയിലേക്ക് ചാടുമ്പോൾ സെക്കന്റ് കൊണ്ട് തന്നെ പിടിച്ചു മാറ്റും. എങ്കിലും ഏറെ അപകടം നിറഞ്ഞതാണിത്. തെയ്യം കഴിഞ്ഞതിനു ശേഷം കുട്ടിയെ അവശനായി കാണാമായിരുന്നു. ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പിന്നാലെ വലിയ വിമർശനമാണ് സംഘടകർക്ക് എതിരെ ഉണ്ടായത്. ആചാരത്തിന്റെ ഭാഗമായി കുട്ടികളെ അപകടകരമായ തെയ്യക്കോലം കെട്ടിക്കുന്നതിൽ ആയിരുന്നു വിമർശനം.
പിന്നാലെ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെവി മനോജ് കുമാർ കേസെടുത്തത്. കുട്ടിയെ കൊണ്ട് തെയ്യം അവതരിപ്പിക്കുന്നു എന്ന വിവരം വന്നപ്പോൾ തന്നെ സി ഡബ്ല്യുസി വിഷയത്തിൽ ഇടപെട്ടിരുന്നു. എന്നാൽ സംഘാടകർ തീരുമാനം മാറ്റാൻ തയ്യാറായിരുന്നില്ല. കുട്ടി തീച്ചാമുണ്ഡിയുടെ അഗ്നി പ്രവേശം വിവാദമാകുമ്പോൾ ഇതേ ക്ഷേത്രത്തിൽ മറ്റൊരു ചാമുണ്ഡി തെയ്യത്തിന് കാർമികനായി നിൽക്കുന്ന കുട്ടിയുടെ ദൃശ്യം പുറത്ത് വന്നു. തനിക്ക് ഒറ്റക്കോലം കെട്ടിയത് കൊണ്ട് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ലെന്ന് കുട്ടി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് ഭാലാവകാശ കമ്മീഷന്റെ തീരുമാനം.

