കണ്ണൂരില്‍ ലഹരിസംഘം യുവാവിനെ ആക്രമിച്ച സംഭവം: 4 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്
സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ ഉൾപ്പടെ നാലുപേർക്കെതിരെയാണ് അല്‍ത്താഫ് പൊലീസിനെ സമീപിച്ചത്.
കണ്ണൂര്‍: വീട്ടിലേക്കുള്ള വഴിയിലിരുന്നുള്ള ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് ക്രൂരമായി ആക്രമിച്ചെന്ന യുവാവിന്‍റെ പരാതിയിൽ ഒടുവിൽ കേസ്. കണ്ണൂർ പന്നേംപാറ സ്വദേശി അൽത്താഫിന്‍റെ പരാതിയിലാണ് കേസ്. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ ഉൾപ്പടെ നാലുപേർക്കെതിരെയാണ് അല്‍ത്താഫ് പൊലീസിനെ സമീപിച്ചത്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനം കൊണ്ട് പൊലിസ് ഒത്തുകളിക്കുകയാണെന്ന് അൽത്താഫ് ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നല്‍കിയതിന് പിന്നാലെയാണ് നാലുപേരെ പ്രതിയാക്കി പൊലീസ് വധശ്രമത്തിന് കേസെടുത്തത്.
പ്രണോഷ്, റിഷിത്ത്, അശ്വന്ത്, അശ്വിൻ എന്നിവർക്കെതിരെയാണ് കേസ്. റോഡിൽ വച്ച് അൽത്താഫ് തങ്ങളെയാണ് ആക്രമിച്ചതെന്ന എതിർഭാഗത്തിന്‍റെ പരാതിയിൽ അൽത്താഫിനെതിരെയും വധശ്രമത്തിന് കേസെടുത്തു. ഈ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. പന്നേംപാറ കിസാൻ റോഡിൽ താമസിക്കുന്ന അൽത്താഫ് ബൈക്കിൽ വീട്ടിലേക്ക് പോകവേ ഇടവഴിയിലിരുന്ന് മദ്യപിക്കുന്നത് സംഘം തടഞ്ഞു. ചോദ്യം ചെയതപ്പോൾ ക്രൂരമായി ആക്രമിച്ചു.