'വിഡ്ഢിത്തം വിളമ്പുന്ന പമ്പര വിഡ്ഢി; ബുദ്ധിശൂന്യനെ കേന്ദ്രം അടിച്ചേൽപ്പിച്ചത് മര്യാദകേട്'; ഗവർണർക്കെതിരെ മണി
''ഇത്രയും ബുദ്ധിശൂന്യനെ ഗവർണറായി കേന്ദ്രം അടിച്ചേൽപ്പിച്ചത് മര്യാദകേടാണ്''. ആർ എസ് എസ് നേതാവ് മോഹൻ ഭാഗവതിനെ കാണാൻ പോയതോടെ ഗവർണറാരാണെന്ന് വ്യക്തമായതാണെന്നും എംഎം മണി
തിരുവനന്തപുരം : ഇടതുസർക്കാരിനും മുഖ്യമന്ത്രിക്കും ഇടതുനേതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് എംഎം മണി എംഎൽഎ. സിപിഎം നേതാവ് കെകെ രാകേഷിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ ആരോപണങ്ങൾ വിഡ്ഢിത്തമാണെന്നും ഗവർണർ വിഡ്ഢിത്തം പുലമ്പുന്ന പമ്പര വിഡ്ഢിയായി മാറിയെന്നും മണി പരിഹസിച്ചു. ഇത്രയും ബുദ്ധിശൂന്യനെ ഗവർണറായി കേന്ദ്രം അടിച്ചേൽപ്പിച്ചത് മര്യാദകേടാണ്. ആർ എസ് എസ് നേതാവ് മോഹൻ ഭാഗവതിനെ കാണാൻ പോയതോടെ ഗവർണറാരാണെന്ന് വ്യക്തമായതാണെന്നും എംഎം മണി തുറന്നടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രത്യേക വാർത്താസമ്മേളനം വിളിച്ചുചേർത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. കണ്ണൂർ വിസിയുടെ പുനർ നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ് ഭവനിലെത്തി സമ്മർദം ചെലുത്തിയെന്നും വിസി നിയമന നടപടി നിർത്തി വെക്കാൻ സർക്കാർ ആവശ്യപ്പെട്ടതായും ഗവർണർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. ഭരണത്തിൽ ഇടപെടില്ലെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി അയച്ച കത്തുകളുടെ പകർപ്പുകളും ഗവർണർ മാധ്യമങ്ങൾക്ക് വിതരണം ചെയ്തു.
സർക്കാരിനും മുഖ്യമന്ത്രിക്കും ഇടതുനേതാക്കൾക്കുമെതിരെ ആഞ്ഞടിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കണ്ണൂർ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ആസൂത്രിത ആക്രമണം ഉണ്ടായപ്പോൾ നടപടിയെടുക്കരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് ആണെന്നും ഗവർണർ ആരോപിച്ചു. ഇതിന് തെളിവായി അന്നത്തെ വീഡിയോ ദൃശ്യങ്ങൾ ഗവർണർ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ഇതിന് പ്രത്യുപകരമാണോ രാഗേഷിന് പിന്നീട് കിട്ടിയ പദവിയെന്നും ഗവർണർ ചോദിക്കുന്നു. ചരിത്ര കോൺഗ്രസിലെ ആക്രമണത്തിൽ കണ്ണൂർ വി സി പരാതി നല്കാതിരുന്നതിനെ വിമർശിച്ച ഗവർണർ, പരാതി നല്കാൻ താൻ സുരക്ഷാ വിദഗ്ധനല്ലെന്നാണ് വി സി അന്ന് പറഞ്ഞതെന്ന് ഗവർണർ ആരോപിച്ചു.