ആരോഗ്യ മേഖലയെ തകർക്കാൻ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. സ്വകാര്യവൽക്കരണ പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തതായും ഭക്ഷ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമാക്കിയതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: ആരോഗ്യ മേഖലയെ തകർക്കാൻ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ. കഴിഞ്ഞ 10 വർഷം മാത്രം അല്ല, എല്ലാ കാലത്തും ഈ ലോബി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതി സ്വകാര്യ മേഖലയിൽ മാത്രമെ നടപ്പാക്കൂ എന്നതും വ്യാജ പ്രചരണമാണെന്നും ആരോഗ്യ മേഖല സ്വകാര്യ വൽക്കരിക്കുമെന്ന പ്രചരണം തെറ്റാണ്. സ്വകാര്യ മേഖലയിലെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സർക്കാർ ആശുപത്രിയികളിൽ വികസന പ്രവർത്തനങ്ങൾ നടത്തും എന്നാണ് താൻ പറഞ്ഞതെന്നും മുരളീധരൻ വ്യക്തമാക്കി. സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് 3 കുട്ടികൾക്ക് രോ​ഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ രണ്ടു കുട്ടികളെ ഡിസ്ചാർജ് ചെയ്തു. ബത്തേരിയിലെ പ്രാഥമിക പരിശോധനയിൽ ഷി​ഗെല്ല സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതൽ പരിശോധന നടത്താൻ നിർദേശിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ സുരക്ഷയിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ശുദ്ധീകരിച്ച വെള്ളമേ ഹോട്ടലുകളിൽ അടക്കം കൊടുക്കാവൂ. ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കർശനമാക്കും. വയറിളക്കം കണ്ട സ്കൂളിലെ കുഴൽക്കിണറിലെ വെള്ളത്തിനു പ്രശ്നം ഇല്ല. സ്കൂളിലെ കിണറിന്റെ പരിശോധന ഫലം വന്നിട്ടില്ല. കോഴിക്കോട് ജില്ലയുടെ പല ഭാഗത്തും രോഗ ലക്ഷണം ഇന്ന് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂവെന്നും മന്ത്രി പറഞ്ഞു.