റോഡ് തീരെ മോശമായി പണിതതിൽ കോൺട്രാക്ടർ മാത്രമാണ് ഉത്തരവാദി എന്നാണ് സി പി എം ഭരിക്കുന്ന പഞ്ചായത്തിന്റെ വിശദീകരണം
കണ്ണൂർ : ഉദ്ഘാടനം നടത്തി ഒരു മാസം പിന്നിടും മുമ്പേ പൊട്ടിപ്പൊളിഞ്ഞ റോഡിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂർ ആറളം പഞ്ചായത്തിലെ വളയങ്കോട് കരിക്കോട്ടക്കരി റോഡാണ് ഗുണനിലവാരം തീരെയില്ലാതെ പണിതതിനാൽ ആകെ കുണ്ടും കുഴിയുമായത്. പലയിടങ്ങിളും ടാർ ഉരുകി ഒലിക്കുകയാണ്.
ജില്ലാ പഞ്ചായത്ത് ഒന്നേകാൽ കിലോമീറ്ററിന് ഇരുപത്തിനാല് ലക്ഷം ചെലവഴിച്ച് നിർമ്മിച്ച റോഡിന്റെ ടാർ ഇടലിൽ വൻ അഴിമതി നടന്നെന്ന ആക്ഷേപം ഇതുവരെ അന്വേഷിച്ചിട്ടില്ല . റോഡ് തീരെ മോശമായി പണിതതിൽ കോൺട്രാക്ടർ മാത്രമാണ് ഉത്തരവാദി എന്നാണ് സി പി എം ഭരിക്കുന്ന പഞ്ചായത്തിന്റെ വിശദീകരണം.
ഇലക്ട്രീഷ്യനായ കൊല്ലമ്മാട്ടിൽ സജിൻ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നല്ലമഴയുണ്ട്. വളയങ്കോട് എത്തുന്നതിന് തൊട്ടടുത്ത് കുന്നിറക്കത്തിൽ വണ്ടി കുഴിയിൽ വീണു. കയ്ക്കും കാലിനും ഒക്കെ പരിക്ക്
ആറളം പഞ്ചായത്തിലെ വളയംകോട് കരിക്കോട്ടക്കരി റോഡ് ഒന്നേ കാൽ കിലോമീറ്റർ ദൂരത്തിൽ ടാർ ചെയ്തത് കഴിഞ്ഞ ഏപ്രിലിലാണ്. ടാറിങ്ങ് പൂർത്തിയാക്കി ആഴ്ചകൾക്കുള്ളിൽ റോഡിൽ അഞ്ചിങ്ങളിൽ കുണ്ടും കുഴിയുമായി.
ഒരു കമ്പ് കൊണ്ട് കുഴിച്ചാൽ ടാറും മണ്ണും ഒക്കെ ഇളകി വരും . അത്രക്ക് മോശമായാണ് നിർമാണം
മുഴക്കുന്ന് സ്വദേശി ബിജുവാണ് 24 ലക്ഷത്തിന് റോഡിന്റെ കോൺട്രാക്ട് എടുത്ത് പണിതത്. ഒരു മാസത്തിനിടെ റോഡ് പൊട്ടി പൊളിഞ്ഞതിനെകുറിച്ച് ചോദിച്ചപ്പോൾ കുഴി അടച്ചോളാം എന്നായിരുന്നു കോൺട്രാക്ടറുടെ മറുപടി.
സിപിഎം ഭരിക്കുന്ന ആറളം പഞ്ചായത്തിന്റെ പ്രസിഡന്റ് റോഡ് നിർമ്മാണത്തിലെ വീഴ്ച പരസ്യമായി ഏറ്റുപറയുന്നു. റോഡ് നിർമ്മാണത്തിലെ അപാകതസംബന്ധിച്ച ഒരു ശാസ്ത്രീയ പരിശോധനയും ഇതുവരെ ഉണ്ടായിട്ടില്ല
മന്ത്രി റിയാസിന്റെ മിന്നൽ പരിശോധനക്ക് പിന്നാലെ നടപടി; പിഡബ്ല്യൂഡി അസി. എഞ്ചിനിയർക്ക് സ്ഥലമാറ്റം
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനത്തിന് പിന്നാലെ പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനിയർക്ക് സ്ഥലമാറ്റം. മന്ത്രിയുടെ മിന്നൽ പരിശോധനാ സമയത്ത് ഓഫീസിലില്ലാതിരുന്ന എഞ്ചിനിയറെയാണ് സ്ഥലം മാറ്റിയത്. പൂജപ്പുര അസി. എഞ്ചിനിയർ മംമ്ദയെ എറണാകുളത്തേക്കാണ് മാറ്റിയത്. അസി.എഞ്ചിനിയർ അനുമതി വാങ്ങാതെ ഓഫീസിൽ നിന്നും വിട്ടു നിന്നുവെന്ന് ചീഫ് എഞ്ചിനിയർ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നാണ് സ്ഥലം മാറ്റം.
തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം അസി.എഞ്ചിയറുടെ ഓഫീസിലാണ് ആഗസ്റ്റ് 29 ന് മന്ത്രി മിന്നൽ പരിശോധന നടത്തിയത്. ഓഫീസിൽ ജീവനക്കാർ വരുന്നില്ലെന്ന നിരന്തര പരാതിയെ തുടർന്നായിരുന്നു മുഹമ്മദ് റിയാസിൻെറ പരിശോധന. ഒരു അസി.എഞ്ചിയർ ഉള്‍പ്പെടെ നാലു ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. രണ്ട് ജീവനക്കാർ മാത്രമാണ് മന്ത്രിയെത്തിയെപ്പോള്‍ ഉണ്ടായിരുന്നത്.
അസി. എഞ്ചിനിയറും, ഓവർ സിയറും അവധിയാണെന്ന് മറ്റ് ജീവനക്കാർ അറിയിച്ചുവെങ്കിലും രേഖകളൊന്നും തന്നെ ഓഫീസിലില്ലെന്ന് മന്ത്രിക്ക് വ്യക്തമായി. അറ്റഡൻറസ് ബുക്കോ, മൂവ് മെൻറ് രജിസ്റ്ററോ ഹാജരാകാത്തതിനെ തുടർന്ന് ചീഫ് എഞ്ചിനിയറോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലാണ് ജീവനക്കാരുടെ പെരുമാറ്റമെന്ന് പരിശോധനക്ക് ശേഷം മന്ത്രി വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
