തെരഞ്ഞെടുപ്പ് ഫണ്ടിൻ്റെയും അച്ചടക്ക നടപടിയുടേയും പേരിൽ സംസ്ഥാന ബിജെപിയിൽ പുതിയ വിവാദം. വ്യാജ ലെറ്റർ പാഡ് ഉണ്ടാക്കി ഇല്ലാത്ത അച്ചടക്ക നടപടിയെന്ന പേരിൽ പ്രചാരണം നടത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം ഡിജിപിക്ക് പരാതി നൽകും.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിൻ്റെയും അച്ചടക്ക നടപടിയുടേയും പേരിൽ സംസ്ഥാന ബിജെപിയിൽ പുതിയ വിവാദം. വ്യാജ ലെറ്റർ പാഡ് ഉണ്ടാക്കി ഇല്ലാത്ത അച്ചടക്ക നടപടിയെന്ന പേരിൽ പ്രചാരണം നടത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം ഇന്ന് ഡിജിപിക്ക് പരാതി നൽകും. എന്നാൽ, സംസ്ഥാന അധ്യക്ഷൻ്റെ വാർത്താകുറിപ്പിൽ പറഞ്ഞ അച്ചടക്ക നടപടി എന്തിൻ്റെ പേരിലെന്ന് വ്യക്തമാക്കണമെന്ന് എതിർചേരി ആവശ്യപ്പെടുന്നു. അച്ചടക്ക നടപടി ഇല്ലെന്ന് പികെ കൃഷ്ണദാസ് വിശദീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചതിൻ്റെ പേരിൽ ഒരു സംസ്ഥാന സെക്രട്ടറിക്കും മറ്റ് രണ്ട് നേതാക്കൾക്കുമെതിരെ ബിജെപി നടപടി എടുത്തെന്നാണ് സജീവമായ പ്രചാരണം. സംസ്ഥാന നേതൃത്വം ഇത് സ്ഥിരീകരിച്ചിരുന്നില്ല. സംസ്ഥാന അധ്യക്ഷൻ്റെ പേരിലുള്ള അച്ചടക്ക നടപടിയെടുത്തെന്നുള്ള ഒരു അറിയിപ്പ് കഴിഞ്ഞ ദിവസം പ്രചരിച്ചു. അക്ഷരത്തെറ്റുള്ള ആ വാർത്താക്കുറിപ്പ് സത്യവിരുദ്ധമാണെന്നും ലെറ്റർ പാഡ് തന്നെ വ്യാജമാണെന്നും സംസ്ഥാന അധ്യക്ഷൻ വിശദീകരിച്ചതോടെ വിവാദം പുതിയ തലത്തിലേക്ക് മാറി.
വ്യാജ ലെറ്റർ പാഡുണ്ടാക്കിയതിൻ്റെ പേരിൽ നടപടി ആവശ്യപ്പെട്ട് പൊലീസ് അന്വേഷണം ആവശ്യപ്പെടാനാണ് ബിജെപി നേതൃത്വത്തിൻ്റെ തീരുമാനം. പാർട്ടിയിലെ ചിലർക്കും ഇതിൽ പങ്കുണ്ടോ എന്ന് വരെ സംശയം നേതൃത്വത്തിനുണ്ട്. എന്നാൽ, ഫണ്ട് തിരിമറിയും നടപടിയും നിഷേധിച്ചുള്ള പ്രസിഡൻ്റിൻ്റെ വാർത്താ കുറിപ്പിൽ തന്നെ പാർട്ടിക്കുള്ളിൽ പലതരം അച്ചടക്ക നടപടി സാധാരണമാണെന്നും അത് ആഭ്യന്തര കാര്യമാണെന്നും വിശദീകരിച്ചതാണ് എതിർചേരിയുടെ ആയുധം. ഇത് എന്താണെന്ന് വിശദമാക്കുന്നില്ലെന്നാണ് വിമർശനം. വിവാദത്തിൽ സംസ്ഥാന അധ്യക്ഷൻ്റെ നിലപാടിനൊപ്പമണ് മുതിർന്ന നേതാവ് പികെ കൃഷ്ണദാസ്.
നടപടികൾ ഫണ്ട് തട്ടിപ്പല്ലെന്നും പലതരത്തിലുള്ള സോഷ്യൽ മീഡിയ ഇടപടെലിൻ്റെ പേരിലടക്കം ഉള്ളതാണെന്നും നേതൃത്വം അനൗദ്യോഗികമായി പറയുന്നുണ്ട്. നേരത്തെ പാർട്ടിയെ പിടിച്ചുലച്ച മെഡിക്കൽ കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പാർട്ടിക്ക് പരാതി കൊടുത്തവർ നിലപാട് മാറ്റിയതോടെ എല്ലാം കെട്ടടങ്ങുകയായിരുന്നു.

