ശബരിമല സ്വർണക്കൊള്ളയിലെ രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും. ഒരു ദിസത്തെ കസ്റ്റഡി അപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ രണ്ടാമത്തെ കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും. ഒരു ദിസത്തെ കസ്റ്റഡി അപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ഗൂഢാലോചനയിൽ അടക്കം പങ്കുണ്ടെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളി കേസിന് പിന്നാലെ ദ്വാരപാലക ശിൽപ കവർച്ചയിലും എ പത്മകുമാറിനെ എസ്ഐടി പ്രതി ചേർത്തത്. സ്വർണ്ണക്കൊള്ളയിൽ ഉന്നത ഇടപെടൽ സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നത്. പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ ജാമ്യാപേക്ഷയിലും വാദം നടക്കും. ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായ എൻ വാസുവിനെ റിമാൻഡ് നീട്ടാൻ ഇന്ന് കോടതിയിൽ ഹാജരാക്കും. കള്ളപ്പണ ഇടപാട് പരിശോധിക്കാൻ കേസ് രേഖകൾ ആവശ്യപ്പെട്ട് ഇ ഡി സമർപ്പിച്ച അപേക്ഷ ഈ മാസം 10നാണ് വിജിലൻസ് കോടതി പരിഗണിക്കുന്നത്.



