രാകേഷ് അസ്താനയുടെ നിയമനത്തിലെ കേന്ദ്ര തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദില്ലി നിയമസഭ പ്രമേയം പാസാക്കി
വിരമിക്കാൻ ദിവസങ്ങൾ മാത്രം നിലനിൽക്കെ അസ്താനയെ കമ്മീഷണറായി നിയമിക്കുകയും പിന്നീട് കാലാവധി നീട്ടി നൽകുകയും ചെയ്തത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന വാദമാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും ഉയർത്തുന്നത്
ദില്ലി: രാകേഷ് അസ്താനയുടെ നിയമനത്തിലെ കേന്ദ്ര തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദില്ലി നിയമസഭ പ്രമേയം പാസാക്കി. അസ്താനയെ ദില്ലി പോലീസ് കമ്മീഷണറാക്കിയ തീരുമാനത്തിനെതിരെയാണ് പ്രമേയം പാസാക്കിയത്.
രാകേഷ് അസ്താനയെ നിയമിച്ച നടപടിയ്ക്ക് എതിരെ കോൺഗ്രസും രംഗത്തെത്തിയിരുന്നു. വിരമിക്കാൻ ദിവസങ്ങൾ മാത്രം നിലനിൽക്കെ അസ്താനയെ കമ്മീഷണറായി നിയമിക്കുകയും പിന്നീട് കാലാവധി നീട്ടി നൽകുകയും ചെയ്തത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന വാദമാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും ഉയർത്തുന്നത്. ഗുജറാത്ത് കേഡർ ഐ പി എസ് ഓഫീസറായ അസ്താനയെ കേന്ദ്ര കേഡറിൻ്റെ കീഴിൽ വരുന്ന ദില്ലി പൊലീസിൽ നിയമിച്ചതിനെതിരെ പൊലീസിനകത്ത് അമർഷമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വിരമിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കേയാണ് രാകേഷ് അസ്താനയെ പൊലീസ് കമ്മിഷണറായി നിയമിച്ചത്. 2019 ജനുവരിയിൽ സി ബി ഐ സ്പെഷൽ ഡയക്ടറായിരിക്കേ അന്നത്തെ മേധാവി അലോക് വർമ്മയുമായി കൊമ്പ് കോർത്തതു വിവാദമായി. അസ്താനയെ സ്പെഷൽ ഡയറക്ടറായി നിയമിച്ചത് അലോക് വർമ എതിർത്തിരുന്നു. തുടർന്ന് വർമയ്ക്കൊപ്പം സി ബി ഐ യിൽ നിന്നു പുറത്തുപോയ അസ്താനയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ ജനറലായി നിയമിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമാണ് അസ്താനയ്ക്കുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona