'യുഡിഎഫ് അക്രമ സമരത്തിന് ഗൂഢാലോചന നടത്തുന്നു', ലക്ഷ്യം വികസനം തടയൽ: വിജയരാഘവൻ
പിഎസ് സി റാക്ഹോൾഡേഴ്സിനെ മുന്നിൽ നിർത്തി യുഡിഎഫ് അക്രമ സമരം അഴിച്ചുവിടുകയാണെന്നും വിജയരാഘവൻ ആരോപിച്ചു
കണ്ണൂർ: സംസ്ഥാനത്ത് അക്രമ സമരങ്ങൾ ഉണ്ടാക്കാനുള്ള ഗൂഢാലോചനയാണ് യുഡിഎഫ് നടത്തുന്നതെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. പിഎസ് സി റാക്ഹോൾഡേഴ്സിനെ മുന്നിൽ നിർത്തി യുഡിഎഫ് അക്രമ സമരം അഴിച്ചുവിടുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.
ഇല്ലാത്ത ഒഴിവുകളിൽ പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്ന് ജോലി കൊടുക്കാൻ പറ്റില്ല. മാനുഷിക പരിഗണന നൽകിയാണ് താൽക്കാലിക ജീവനക്കാരുടെ നിയമനം നടത്തിയത്. പിഎസ് സി വഴി നിയമനം നടത്തുന്ന ഒരു തസ്തികയിലും ഈ സർക്കാരിൻ്റെ കാലത്ത് താൽക്കാലികക്കാരെ നിയമിച്ചിട്ടില്ല. തൊഴിൽ ഇല്ലായ്മ വർദ്ധിക്കാൻ കാരണം കോൺഗ്രസിന്റെ നിലപാടുകളായിരുന്നുവെന്നും വിജയരാഘവൻ ആരോപിച്ചു.
കേന്ദ്ര ഗവൺമെൻറ് നിയമനം നടത്താതിരിക്കുന്നതിൽ ആരും പ്രശ്നമുന്നയിക്കുന്നില്ല. ബാങ്കിംഗ് മേഖലയിലും ഇപ്പോൾ നിയമനം നടത്തുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ ആഭാസങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ തടത്തുന്നതെന്നും കേരളത്തിന്റെ വികസനം തടയുക സമര ലക്ഷ്യമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.