21 അംഗ മന്ത്രിസഭയെന്ന് എ വിജയരാഘവൻ; പരമാവധി ആളെ കുറച്ച് സത്യപ്രതിജ്ഞ
മന്ത്രിസഭാ രൂപീകരണത്തിൽ വിവിധ പാര്‍ട്ടികൾക്ക് കിട്ടിയ പരിഗണനയാണ് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ വിശദീകരിച്ചത്. വകുപ്പ് തീരുമാനിക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
തിരുവനന്തപുരം: 21 മന്ത്രിമാരായിരിക്കും രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകുകയെന്ന്ഇതുമുന്നണി കൺവീനര്‍ എ വിജയരാഘവൻ. സിപിഎമ്മിന് 12 അംഗങ്ങളും സിപിഐക്ക് നാല് കേരളാ കോൺഗ്രസിനും ജെഡിഎസിനും എൻസിപിക്കും ഒരോ മന്ത്രിസ്ഥാനങ്ങൾ നൽകും. ജനാധിപത്യ കേരളാ കോൺഗ്രസിനും ഐഎൻഎല്ലിനും ആദ്യ ഊഴത്തിൽ മന്ത്രി സ്ഥാനം കിട്ടും. രണ്ടാം ഊഴത്തിൽ കേരളാ കോൺഗ്രസ് ബിയും കോൺഗ്രസ് എസും രണ്ടാം ഊഴത്തിൽ മന്ത്രിസ്ഥാനത്തെത്തും.
സിപീക്കര്‍ സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും ആയിരിക്കും എന്നാണ് ഇടതുമുന്നണി യോഗത്തിൽ ധാരണയായത്. ചീഫ് വിപ്പ് സ്ഥാനം കേരളാ കോൺഗ്രസിന് നൽകും. വകുപ്പ് സംബന്ധിച്ച തീരുമാനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനെ മുന്നണിയോഗം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എ വിജയരാഘവൻ വിശദീകരിച്ചു.
മറ്റെല്ലാ ഘടകകക്ഷികളേയും പരിഗണിച്ചപ്പോൾ എൽജെഡിയെ മാത്രം മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ മാറ്റിനിര്‍ത്തിയതിനെ കുറിച്ച് വിശദീകരിക്കാൻ എ വിജയരാഘവൻ തയ്യാറായില്ല. മുന്നണിലെ ഒരു എംഎൽഎമാരുള്ള കക്ഷികളിൽ എൽജെഡിക്ക് മാത്രമാണ് മന്ത്രി പദവി കിട്ടാതെ പോകുന്നത്. ജെഡിഎസ്സുമായി ലയിച്ചാൽ ടേം വ്യവസ്ഥയിൽ മന്ത്രി പദവി നൽകാമെന്ന നിർദ്ദേശം നേരത്തെ എൽജെഡിക്ക് മുന്നിൽ സിപിഎം വച്ചിരുന്നു. പക്ഷെ ലയനത്തിൽ തീരുമാനം നീളുന്നതിനാൽ സർക്കാർ വന്നശേഷം ശ്രേയംസ് കുമാറിൻറെ പാർട്ട് മറ്റെന്തെങ്കിലും പദവി നൽകാനാണ് നിലവിൽ സാധ്യത.
നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് സിപിഎം മന്ത്രിമാരുടെ പേരുകളിൽ അന്തിമ തീരുമാനം എടുക്കും. കെകെ ശൈലജ ഒഴികെ നിര്‍ബന്ധമായും ബാക്കിയെല്ലാം പുതുമുഖങ്ങൾ എന്ന് തീരുമാനം വരുമ്പോൾ അതേ പാത പിന്തുടരാനാണ് സിപിഐയുടേയും നീക്കം. നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിലും അന്തിമ ധാരണയായി.
ജനങ്ങളുടെ പ്രതീക്ഷക്ക് ഒത്ത് ഉയരുന്ന സർക്കാരാണ് അധികാരം ഏൽക്കുകയെന്ന് ഇടതുമുന്നണി അവകാശപ്പെടുന്നു. കൊവിഡ് നിയന്ത്രങ്ങൾ നിലനിൽക്കുന്നതിനാൽ പരമാവധി ആളെ കുറച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് തീരുമാനം എന്നും എ വിജയരാധവൻ പറഞ്ഞു
തുടര്‍ന്ന് വായിക്കാം: കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങൾ; ഇടതുമുന്നണി യോഗത്തിൽ കേക്ക് മുറിച്ച് മുഖ്യമന്ത്രി...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona