'ശിവശങ്കറിന് ദൗര്‍ബല്യമുണ്ടായി'; അപകടകാരി എന്ന് അറിഞ്ഞില്ലെന്ന് എ വിജയരാഘവന്‍
സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് തകരാര്‍ സംഭവിച്ചു. ഇതോടെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെന്നും വിജയരാഘവന്‍ പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന് ദൗര്‍ബല്യമുണ്ടായെന്നും അദ്ദേഹം അപകടകാരിയെന്ന് അറിഞ്ഞില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് തകരാര്‍ സംഭവിച്ചു. ഇതോടെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെന്നും വിജയരാഘവന്‍ പറഞ്ഞു.
അതേസമയം, ശിവശങ്കറും സ്വപ്‍നയും മൂന്ന് തവണ വിദേശയാത്ര നടത്തിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറയുന്നു. പ്രതികളുടെ റിമാന്‍റ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ നൽകിയ റിപ്പോട്ടിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. എന്നാല്‍ എന്തുമായി ബന്ധപ്പെട്ടാണ് ഈ യാത്രകള്‍ നടത്തിയതെന്ന് റിപ്പോര്‍ട്ടിലില്ല.
2017 ഏപ്രിലിലാണ് സ്വപ്‍നയും ശിവശങ്കറും ആദ്യം ഒരുമിച്ച് യുഎഇ യിലക്ക് പോയത്. പിന്നീട് 2018 ഏപ്രിലിൽ സ്വപ്ന ഒമാനിലേക്ക് പോയി. അവിടെ വെച്ച് ശിവശങ്കറെ കണ്ടു. ഇരുവരും ഒരുമിച്ചാണ് അന്ന് മടങ്ങിയത്. 2018 ഒക്ടോബറിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന വേളയിലായിരുന്നു ഇരുവരും ഒരുമിച്ചുള്ള മൂന്നാമത്തെ യാത്രയെന്നും റിപ്പോർട്ടിൽ പായുന്നു. സ്വപ്ന, സന്ദീപ് ,സരിത് എന്നിവരെ ഈ മാസം 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.