ശ്രദ്ധ കൊലക്കേസ്: പ്രതി അഫ്താബ് കോടതിയിൽ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്, വാര്‍ത്ത നിഷേധിച്ച് അഭിഭാഷകൻ
പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് പങ്കാളി ശ്രദ്ധയെ കൊലപ്പെടുത്തിയതെന്ന് പ്രതി അഫ്താബ് സാകേത് കോടതിയിൽ പറഞ്ഞുവെന്നാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്.
ദില്ലി: ദില്ലി ശ്രദ്ധ കൊലപാതക കേസിലെ പ്രതി അഫ്താബ് പുനെവാല കോടതിയിൽ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. എന്നാൽ പ്രതിയുടെ അഭിഭാഷകൻ വാര്‍ത്ത തള്ളി. ഇതിനിടെ പൊലീസ് മെഹ്റോളിക്ക് സമീപം കണ്ടെത്തിയ കൂടുതൽ എല്ലുകൾ പരിശോധനയ്ക്ക് അയച്ചു.
പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് പങ്കാളി ശ്രദ്ധയെ കൊലപ്പെടുത്തിയതെന്ന് പ്രതി അഫ്താബ് സാകേത് കോടതിയിൽ പറഞ്ഞുവെന്നാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് അഫ്താബിനെ ഇന്ന് വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കിയിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് കോടതിയെ അറിയിച്ച അഫ്താബ്, തനിക്ക് പല കാര്യങ്ങളും ഓർത്തെടുക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് മൊഴിയിൽ വൈരുധ്യമുണ്ടാകുന്നതെന്നും പറഞ്ഞതായി ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം അഫ്താബ് കുറ്റം സമ്മതിച്ചുവെന്ന റിപ്പോർട്ട് അഭിഭാഷകൻ അവിനാഷ് കുമാർ തള്ളി. അയാൾ കോടതിയിൽ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. അഫ്താബിൻറെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. അഫ്താബിനെ നാർക്കോ പരിശോധനയ്ക്ക് വിധേയനാക്കാൻ നേരത്തെ സാകേത് കോടതി അനുവാദം നൽകിയിരുന്നു. അതേസമയം കേസ് സിബിഐക്ക് കൈമാറണമെന്ന ഹർജി ദില്ലി ഹൈക്കോടതി തള്ളി. ഇതിനിടെ മെഹ്റോളിക്ക് സമീപത്തെ വനത്തിൽ നിന്നും കൂടുതൽ എല്ലുകൾ പൊലീസ് കണ്ടെത്തി. ഇത് ശ്രദ്ധയുടേതാണോ എനനുറപ്പാക്കാൻ പരിശോധനയ്ക്ക അയച്ചിരിക്കുകയാണ്.