നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിന് നൽകിയ പിന്തുണ ആം ആദ്മി പാർട്ടി പിൻവലിച്ചു

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിനെ ആം ആദ്‌മി പാർട്ടി പിന്തുണക്കില്ല. പിവി അൻവറിൻ്റെ മുന്നണിയിലും ആം ആദ്മി പാർട്ടി ഭാഗമാകില്ല. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്രിക തള്ളിയതിന് പിന്നാലെയാണ് ആം ആദ്മി പാർട്ടിയും പിന്തുണ പിൻവലിച്ചത്. അൻവർ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിലും ഭാഗമാകേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ പാർട്ടി സംസ്ഥാന നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം.

Add Asianetnews as a Preferred SourcegooglePreferred

എഎപി സംസ്ഥാന ഘടകം അൻവറിനൊപ്പം നിലപാടെടുത്തതിന് പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും ബൃന്ദ കാരാട്ടും ഇന്നലെ ദില്ലിയിലെ അരവിന്ദ് കെജ്രിവാളിൻ്റെ വസതിയിലെത്തി ചർച്ച നടത്തിയിരുന്നു. ദില്ലി നിയമസഭാ പ്രതിപക്ഷ നേതാവ് അതിഷിയും ചർച്ചയിൽ ഭാഗമായിരുന്നു. ഇതിന് ശേഷമാണ് എഎപിയുടെ നിലപാട് മാറ്റമെന്നതും ശ്രദ്ധേയം. 

ഉപതെരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്താനും പരമാവധി സീറ്റുകളിൽ വിജയിക്കാനും പരിശ്രമിക്കണമെന്നും സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ട്. 

പാർട്ടി ചിഹ്നം ലഭിക്കാത്ത സാഹചര്യത്തിൽ പിവി അൻവറിന് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് നിലമ്പൂരിൽ മത്സരിക്കാനാവുക. ഈ സാഹചര്യത്തിൽ ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ ഭാഗമായി ആം ആദ്മി പാർട്ടിയുടെ കൂടെ പിന്തുണയോടെ പരമാവധി വോട്ട് സമാഹരിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ തിരിച്ചടിയേറ്റത്. 

YouTube video player