ആ ഒറ്റ വരിയിൽ ഈ നാടിന്റെ സ്നേഹം മുഴുവനുമുണ്ട്, 'നമ്മുടെ മോൾ'; ചിത്രം പങ്കുവെച്ച് മുകേഷ് എംഎല്‍എ
കുഞ്ഞിനു ചെറിയൊരു പോറൽപോലും ഇല്ല എന്നത് എല്ലാവരുടെയും പ്രാർഥനയുടെ ഫലമാണ്. ഇതിനു പിന്നിലുള്ള എല്ലാവരെയും പിടിക്കും. പൊലീസിന്റെ എഫർട്ടിനെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും മുകേഷ് പറഞ്ഞു
കൊല്ലം: പൂയംകുളത്ത് നിന്ന് കാണാതായ ഏഴ് വയസുകാരി അബിഗേലിനെ തിരിച്ച് കിട്ടയതിലെ നിറഞ്ഞ സന്തോഷം പങ്കുവെച്ച് മുകേഷ് എംഎല്‍എ. അബിഗേലുമൊത്തുള്ള ചിത്രം മുകേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. 'മോള്‍' എന്ന അടിക്കുറിപ്പോടെയാണ് മുകേഷ് ചിത്രം പങ്കുവെച്ചത്. കുഞ്ഞിനു ചെറിയൊരു പോറൽപോലും ഇല്ല എന്നത് എല്ലാവരുടെയും പ്രാർഥനയുടെ ഫലമാണ്. ഇതിനു പിന്നിലുള്ള എല്ലാവരെയും പിടിക്കും.
പൊലീസിന്റെ എഫർട്ടിനെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും മുകേഷ് പറഞ്ഞു. അതേസമയം, ഓയൂരില്‍ തിരിച്ചുകിട്ടിയ ആറ് വയസ്സുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരായ അബിഗേലിന്‍റെ മാതാപിതാക്കള്‍ക്ക് ആവശ്യമായ അവധി നല്‍കണമെന്ന് അവര്‍ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് മന്ത്രി ആവശ്യപ്പെട്ടു. ഓയൂരില്‍ നിന്നും ഒരു സംഘം തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തിയെന്ന വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നതാണെന്ന് വീണാ ജോര്‍ജ് പ്രതികരിച്ചു.
കേരളം കാത്തിരുന്ന വാര്‍ത്തയാണിത്. പൊലീസും ജനങ്ങളും ഉള്‍പ്പെടെ കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് കുഞ്ഞിനെ തിരിച്ചുകിട്ടിയതെന്നും വീണാ ജോര്‍ജ് പറഞ്ഞു. പൊലീസിന്റെ നിരീക്ഷണം ഭേദിച്ച് കുഞ്ഞിനെ കടത്താനാകില്ല എന്നതാണ് പ്രതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പോകാന്‍ കാരണം. പൊലീസ് സേനയെ മന്ത്രി അഭിനന്ദിച്ചു. ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം കൊല്ലം എആര്‍ ക്യാമ്പിലെത്തി കുഞ്ഞിനെ പരിശോധിച്ചു.
മാതാപിതാക്കള്‍ക്കും ആവശ്യമായ ആരോഗ്യ പിന്തുണ ഉറപ്പാക്കും. ആരോഗ്യ പ്രവര്‍ത്തകരായ മാതാപിതാക്കള്‍ക്ക് ആവശ്യമുള്ള അവധി നല്‍കാന്‍ അവര്‍ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്നലെ കാറില്‍ ഒരു സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ ഇന്നാണ് കൊല്ലം ആശ്രാമം മൈതാനത്തു വെച്ച് നാട്ടുകാര്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട മുഖ്യമന്ത്രിക്കും പൊലീസിനും ജനങ്ങള്‍ക്കും സല്യൂട്ടെന്ന് റിയാസ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം