ബെംഗളൂരു അസിം പ്രേംജി സർവകലാശാലയിലെ 21 എബിവിപി സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. . അനുമതിയില്ലാതെ ക്യാമ്പസിലേക്ക് അതിക്രമിച്ച് കടക്കുകയും സുരക്ഷാ ജീവനക്കാരെയും വിദ്യാർത്ഥിയെയും കയ്യേറ്റം ചെയ്യ്തുവെന്നുമുള്ള പരാതിയിലാണ് നടപടി

ബെംഗളൂരു: ബെംഗളൂരു അസിം പ്രേംജി സർവകലാശാലയിലെ എബിവിപി സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. അനുമതിയില്ലാതെ ക്യാമ്പസിലേക്ക് അതിക്രമിച്ച് കടക്കുകയും സുരക്ഷാ ജീവനക്കാരെയും വിദ്യാർത്ഥിയെയും കയ്യേറ്റം ചെയ്യുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തുവെന്നുമുള്ള പരാതിയിലാണ് നടപടി. 21 എബിവിപി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ഓ‌ൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍റെ ഭാഗമായ വിദ്യാർത്ഥി കൂട്ടായ്മയായ 'സ്പാർക്ക്', അതിർത്തിയിലെ സൈനികരെ അപമാനിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. 1991ലെ കുനാൽ പോഷ്പോര കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ട് ക്യാമ്പസിൽ ചർച്ച സംഘടിപ്പിക്കുമെന്ന് സ്പാർക്ക് അറിയിച്ചിരുന്നു. അതേസമയം, ഇത്തരത്തിൽ ഒരു ചർച്ചയ്ക്കും അനുമതി നൽകിയിരുന്നില്ലെന്നും ഒരു തരത്തിലുള്ള ദേശവിരുദ്ധതയും പ്രോത്സാഹിപ്പിക്കില്ലെന്നും സർവകലാശാല അറിയിച്ചു. സർവകലാശാലയ്ക്കെതിരെ എബിവിപി പ്രവർത്തകർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയ സാഹചര്യത്തിലാണ് വിശദീകരണം. അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.

YouTube video player