ഹരിപ്പാട് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; നാല് പേർ മരിച്ചു, നാല് പേര്ക്ക് പരിക്ക്
കാറിൽ ഉണ്ടായിരുന്ന കായംകുളം സ്വദേശികളായ 25 വയസ്സുള്ള അയിഷ ഫാത്തിമ , മകൻ അഞ്ച് വയസ്സുള്ള ബിലാൽ, കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടൻ എന്നിവർ തൽക്ഷണം മരിച്ചു
ഹരിപ്പാട്: ദേശീയപാതയിൽ ആലപ്പുഴ ഹരിപ്പാട് ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. മണലുമായി വന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. അഞ്ച് വയസ്സുള്ള കുട്ടി അടക്കമാണ് മരിച്ചത്. പുലർച്ചെ മൂന്നര ശേഷം കരീലകുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. കായകുളത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് വന്ന ഇന്നോവ കാറാണ് ലോറിയിലേക്ക് ഇടിച്ചുകയറിയത്.
കാറിൽ ഉണ്ടായിരുന്ന കായംകുളം സ്വദേശികളായ 25 വയസ്സുള്ള അയിഷ ഫാത്തിമ , മകൻ അഞ്ച് വയസ്സുള്ള ബിലാൽ, കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടൻ എന്നിവർ തൽക്ഷണം മരിച്ചു. കാറോടിച്ചിരുന്ന റിയാസ് (27) വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന അൻസിഫ്, അജ്മി എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്.
ലോറി ഡ്രൈവർ നൗഷാദ്, സഹായി രാജേഷ് എന്നിവർക്കും പരിക്കേറ്റു. ഹരിപ്പാട് എമർജൻസി റസ്ക്യൂ ടീം, അഗ്നിരക്ഷാ സേനാ എന്നിവർ ഒന്നരമണിക്കൂറോളം പണിപ്പെട്ട് വാഹനം വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ശക്തമായ മഴയും വാഹനങ്ങളുടെ അമിത വേഗതയുമാണ് അപകടകാരണമായി നിലവിൽ പൊലീസ് പറയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona