ചങ്ങനാശേരി പാലാത്ര മോർക്കുളങ്ങര ബൈപ്പാസിൽ കഴിഞ്ഞ ദിവസം മൂന്നുപേർ മരിച്ചത് മത്സരയോട്ടത്തിനിടെ നടന്ന അപകടത്തിൽ
ക്യാമറ ഘടിപ്പിച്ച ഹെൽമെറ്റ് ധരിച്ച് മത്സരയോട്ടം നടത്തുന്നത് പതിവാണെന്നും ഇത്തരത്തിൽ കിട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മത്സരയോട്ടം നടത്തിയ ബൈക്കുകൾക്ക് നമ്പർ പ്ലേറ്റുകൾ ഇല്ലെന്നും ആർ ടി ഒ അറിയിച്ചു
കോട്ടയം: ചങ്ങനാശേരി പാലാത്ര മോർക്കുളങ്ങര ബൈപ്പാസിൽ കഴിഞ്ഞ ദിവസം മൂന്നുപേർ മരിച്ചത് മത്സരയോട്ടത്തിനിടെ നടന്ന അപകടത്തിൽ. രണ്ട് ബൈക്കുകൾ തമ്മിൽ മത്സരയോട്ടം നടത്തിയെന്ന് ആർ ടി ഒ സ്ഥിരീകരിച്ചു. ക്യാമറ ഘടിപ്പിച്ച ഹെൽമെറ്റ് ധരിച്ച് മത്സരയോട്ടം നടത്തുന്നത് പതിവാണെന്നും ഇത്തരത്തിൽ കിട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മത്സരയോട്ടം നടത്തിയ ബൈക്കുകൾക്ക് നമ്പർ പ്ലേറ്റുകൾ ഇല്ലെന്നും ആർ ടി ഒ അറിയിച്ചു.
പാലാത്ര മോർക്കുളങ്ങര ബൈപ്പാസിൽ ബുധനാഴ്ച്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ഡ്യൂക്ക് ബൈക്ക്, യുണികോൺ ബൈക്കിൽ ഇടിച്ചാണ് മൂന്നുപേർക്ക് ദാരുണാന്ത്യമുണ്ടായത്. പുഴവാത് സ്വദേശികളായ സേതുനാഥ്, മുരുകൻ ആചാരി, പുതുപ്പള്ളി സ്വദേശി ശരത് എന്നിവരാണ് മരിച്ചത്. പാലാത്ര ഭാഗത്തേയ്ക്ക് ബൈക്കിൽ വരികയായിരുന്ന സേതുനാഥിന്റെയും മുരുകൻ ആചാരിയുടെയും ബൈക്കിൽ അമിത വേഗതയിൽ എത്തിയ ഡ്യൂക്ക് ബൈക്ക് ഇടിച്ചാണ് അപകടമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചു വീണ മൂവരും തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല