കോടതി സമുഛയത്തിന് മുന്നിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയപ്പോഴാണ് 26 വയസുകാരന്‍ രക്ഷപ്പെട്ടത്. 

കാസര്‍കോട്: സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന മയക്കുമരുന്ന് കേസ് പ്രതി രക്ഷപ്പെട്ടു. അണങ്കൂര്‍ സ്വദേശി അഹമ്മദ് കബീറാണ് പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്. കോടതി സമുഛയത്തിന് മുന്നിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയപ്പോഴാണ് 26 വയസുകാരന്‍ രക്ഷപ്പെട്ടത്. മെയ് 23 ന് ആണ് ഇയാളെ മയക്കുമരുന്നുമായി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാന്‍റ് ചെയ്ത ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കണ്ണൂരില്‍ നിന്ന് രണ്ട് പൊലീസുകാരുടെ അകമ്പടിയോടെയാണ് കബീറിനെ എത്തിച്ചത്.

എന്നാല്‍ ഉച്ചയ്ക്ക് രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്ക് ബദിയടുക്ക വിദ്യാനഗര്‍, കാസര്‍കോട് സ്റ്റേഷനുകളില്‍ മയക്ക്മരുന്ന് കേസുകളുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ മയക്കുമരുന്ന് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ആലമ്പാടി സ്വദേശി അമീര്‍ അലിയും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇയാളെ പിന്നീട് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു.