നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എം സുഹൈബിന്റേതാണ് വിധി.

കോഴിക്കോട്: പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 58 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. കന്യാകുമാരം മാര്‍ത്താണ്ഡം സ്വദേശിയും നാദാപുരം നരിപ്പറ്റയില്‍ വാടകവീട്ടിലെ താമസക്കാരനുമായ വളവിലായി രതീഷിനെ(28)യാണ് കോടതി തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും വിധിച്ചത്. നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എം സുഹൈബിന്റേതാണ് വിധി.

2020 ഒക്ടോബര്‍ മുതല്‍ 2021 ഫെബ്രുവരി വരെ പല ദിവസങ്ങളിലായി പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. സാമൂഹ്യപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തി ബാലികാ സദനത്തിലും കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലും എത്തിക്കുകയായിരുന്നു. 

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റ്യാടി പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍മാരായ കെ. രാജീവ് കുമാര്‍, ടിപി ഹര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

2 വര്‍ഷം മുമ്പ് നടന്ന ക്രൂരപീഡനം: എല്ലാം മറന്നെന്ന് കരുതി പ്രതികള്‍, വിടാതെ പിന്തുട‍ര്‍ന്ന് പിടികൂടി പോലീസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം