മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച കേസിൽ പ്രതികൾ ചോദ്യം ചെയ്യലിനായി എസ്ഐടിക്ക് മുന്നിൽ ഹാജരായി. വേട്ടയാടപ്പെട്ടുവെന്നും എല്ലാം കോടതി തീരുമാനിക്കട്ടെയെന്നും ഗൺമാൻ അനിൽ കല്ലിയൂർ പ്രതികരിച്ചു.
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച കേസിൽ പ്രതികൾ ചോദ്യം ചെയ്യലിനായി എസ്ഐടിക്ക് മുന്നിൽ ഹാജരായി. പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലുണ്ടായിരുന്ന എസ് സന്ദീപ്, ആർ അരുണ്‍, വിവി വിപിൻ, വി കെ ഷൈജു എന്നിവരാണ് ഹാജരായത്. വേട്ടയാടപ്പെട്ടുവെന്നും എല്ലാം കോടതി തീരുമാനിക്കട്ടെയെന്നും ഗൺമാൻ അനിൽ കല്ലിയൂർ പ്രതികരിച്ചു.
കേസിൽ കഴിഞ്ഞ ദിവസമാണ് ആലപ്പുഴ പ്രിസിപ്പൽ സെഷൻസ് കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകാനായിരുന്നു നിർദേശം. രാവിലെ പത്ത് മണിമുതൽ വൈകീട്ട് നാലുവരെ അന്വേഷണ സംഘത്തിന് പ്രതികളെ ചോദ്യം ചെയ്യാം. എസ്ഐടി ഇന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കാനാണ് സാധ്യത. അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപ ബോണ്ടിലും രണ്ടാൾ ജാമ്യത്തിലും വിട്ടയക്കണമെന്നാണ് ജാമ്യവ്യവസ്ഥ. അടുത്ത രണ്ട് ദിവസം കൂടി ചോദ്യം ചെയ്യൽ തുടരും.
