10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍. അരീക്കോട് സ്വദേശിയായ മുഹമ്മദ് ശരീഫ് അപകടമരണമെന്ന് വരുത്തിത്തീര്‍ത്ത ക്രൂരകൃത്യത്തിന് ശേഷം ഒളിവില്‍ പോവുകയായിരുന്നു. കര്‍ണാടകയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്: ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ഭാര്യയെയും മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയിലായി. അരീക്കോട് വാവൂര്‍ സ്വദേശി മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 2013 ജൂലൈ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒളവട്ടൂര്‍ സ്വദേശി സാബിറ(21)യെയും അവരുടെ മക്കളായ ഫാത്തിമ ഫിദ(4)ഹൈഫ(2) എന്നിവരെയും ഭര്‍ത്താവ് മുഹമ്മദ് ഷെരീഫ് പെരുമ്പറയിലെ പെരിങ്കടവ് പഞ്ചായത്ത് റോഡ് ജംഗ്ഷന് സമീപമുള്ള വെള്ളക്കുഴിയിലേക്ക് സ്‌കൂട്ടര്‍ ഓടിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. കുടുംബവുമൊത്ത് കോഴിക്കോട് നിന്ന് പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി വീട്ടിലേക്ക് വരുമ്പോള്‍ ടയര്‍ പഞ്ചറായി അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് മുഹമ്മദ് ശരീഫ് പറഞ്ഞത്. സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്.
സംഭവത്തിന് രണ്ട് മാസം മുന്‍പാണ് ഇയാള്‍ ഭാര്യയുടെ പേരില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തത്. ഇത് കൈക്കലാക്കാനായിരുന്നു ഈ ഹീനകൃത്യം നടത്തിയത്. 2013 ജൂലൈ 23ന് ഷരീഫിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും ഷരീഫ് കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു. വയനാട്, ഗൂഡല്ലൂര്‍, കണ്ണൂര്‍, എടക്കര എന്നിവിടങ്ങളില്‍ ഇയാളെ കണ്ടതായി പലരും വെളിപ്പെടുത്തിയെങ്കിലും പോലീസിന് കണ്ടെത്താനായില്ല.
