മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെയും ഐഎഎസ് പോരിൽ എൻ പ്രശാന്ത് ഐഎഎസിനെയും സസ്പെന്‍റ് ചെയ്തു. 

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിലും മല്ലു ഹിന്ദു വാട്ട്സ്ആപ്പ് വിവാദത്തിലും നടപടിയുമായി സർക്കാർ. വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്‌ണനെയും കൃഷിവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനെയും സസ്പെന്‍റ് ചെയ്തു. മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണനെതിരെ നടപടി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് എ പ്രശാന്തിനെതിരായ അച്ചടക്ക നടപടി.

വൻവിവാദങ്ങൾക്കൊടുവിലാണ് ഗോപാലകൃഷ്ണനും പ്രശാന്തിനുമെതിരായ നടപടി വന്നിരിക്കുന്നത്. മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയ വിവരം പുറത്ത് കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. മൊബൈൽ ഹാക്ക് ചെയ്തെന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ വാദം. പൊലീസിൽ പരാതി നൽകിയ ഗോപാലകൃഷ്ണൻ മൊബൈലുകൾ ഫോർമാറ്റ് ചെയ്ത് നൽകിയതോടെ ഹാക്കിംഗ് വാദം പൊളിഞ്ഞു. മെറ്റയുടേയും ഫോറൻസിക് ലാബിലെയും പരിശോധനയും ഹാക്കിംഗ് വാദം തള്ളിയതോടെയാണ് നടപടി.

Also Read:കർഷകനാണ്‌... കള പറിക്കാൻ ഇറങ്ങിയതാ... കളകളെ ഭയപ്പെടേണ്ടതില്ല‌, ഒന്നാന്തരം വീഡറുണ്ട്! വിവാദങ്ങൾക്കിടെ പ്രശാന്ത്

അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപത്തിലാണ് എൻ പ്രശാന്തിനെതിരായ നടപടി. ഫേസ്ബുക്ക് പോസ്റ്റുള്ളതിനാൽ വിശദീകരണം പോലും തേടാതെയാണ് എൻ പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറി നടപടിക്ക് ശുപാർശ ചെയ്തിരുന്നത്. പ്രശാന്തിൻ്റെ വിമർശനം സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ശാരദാ മുരളീധരൻ്റെ വസ്തുതാ റിപ്പോർട്ട്. നടപടി ഉറപ്പായിട്ടും ഇന്നും വിമർശനം തുടരുകയായിരുന്നു എൻ പ്രശാന്ത് ഐഎഎസ്. കള പറിക്കൽ തുടരുമെന്നും കളകളെ ഭയപ്പെടേണ്ടെന്നുമായിരുന്നു പ്രശാന്തിന്‍റെ ഇന്നത്തെ പോസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്