മരംമുറി വിവാദം: ഫയലുകൾ വിവരാവകാശ പ്രകാരം നൽകിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി
ഫയലുകൾ പുറത്തുവന്നതിന് പിന്നാലെ ശാലിനി അവധിയിൽ പോയിരുന്നു. മരം മുറി ഫയൽ കൈകാര്യം ചെയ്ത ജോയിന്‍റ് സെക്രട്ടറിയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: വിവാദമായ മരംമുറിയുടെ ഫയലുകള്‍ വിവരാവകാശ നിയമ പ്രകാരം നൽകിയ ഉദ്യോഗസ്ഥയുടെ ഗുഡ് സർവ്വീസ് എൻട്രി പിൻവലിച്ചു. റവന്യുവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടേതാണ് നടപടി. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അവധിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അണ്ടർ സെക്രട്ടറി ഒജി ശാലിനിക്കെതിരായ കൂടുതൽ നടപടി. എന്നാൽ ഗുഡ് സർവ്വീസ് എൻട്രി പിൻവലിച്ചത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് റവന്യുമന്ത്രിയുടെ പ്രതികരണം.
മരംമുറിയുടെ ഫയലുകള്‍ വിവരാവകാശ പ്രകാരം കൈമാറിയതിന് പിന്നാലെ അണ്ടർ സെക്രട്ടറി ഒ ജി ശാലിനി അവധിയിൽ പോയിരുന്നു. രേഖകള്‍ നൽകിയതിന് ഉന്നത ഉദ്യോഗസ്ഥർ ശാസിച്ച ശേഷം നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശിച്ചെന്ന സൂചനക്കിടെയാണ് ശാലിനിയുടെ ഗുഡ് സർവ്വീസ് എൻട്രി പിൻവലിച്ചത്. പട്ടയവിതരണത്തിൽ ശാലിനി നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ചാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലക് ശാലിനിക്ക് ഗുഡ് സർവ്വീസ് എൻട്രി നൽകിയത്. എന്നാൽ അടുത്തിടെ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ശാലിനി നടത്തിയിട്ടുള്ള പ്രവർത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗുഡ് സർവ്വീസ് എൻട്രി പിൻവലിക്കുന്നുവെന്ന് ജയ തലിക് തന്നെ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
മരം മുറിക്കാനുള്ള വിവാദ ഉത്തരവിടാൻ നിർദ്ദേശം നൽകിയത്. മുൻ റവന്യൂ മന്ത്രിയായിരുന്നു ഇ ചന്ദ്രശേഖരനാണെന്ന രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ ഫയൽ കൈകാര്യം ചെയ്ത ജോയിന്‍റെ സെക്രട്ടറി ഉള്‍പ്പെടെ നാലുപേരെ റവന്യൂവകുപ്പിൽ നിന്നും സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona