നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ പ്രതികരിച്ച് ചലചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. കേസിലെ ഗുഢാലോചന തെളിയണമെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണം എന്നും ആവശ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ പ്രതികരിച്ച് ചലചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. കേസിലെ ഗുഢാലോചന തെളിയണമെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണം, കേസിന്‍റെ തുടക്കം മുതൽ മഞ്ജുവാര്യർ പറഞ്ഞത് ഗൂഢാലോചന ഉണ്ടെന്നാണ്. പ്രോസിക്യൂഷൻ കണ്ടെത്തിയതും അതാണ്. ഒന്നാംപ്രതിയും അതാണ് പറഞ്ഞത്. അതിജീവിതയും ക്വട്ടേഷൻ നടന്നു എന്നാണ് പറഞ്ഞത്.ക്വട്ടേഷൻ എങ്കിൽ അതിൽ ഗൂഢാലോചന ഉണ്ടാകുമല്ലോ? ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് അറിയണം എന്നും പ്രേംകുമാർ പ്രതികരിച്ചു.
കേസില്‍ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയി എന്നുള്ള വിമർശനങ്ങൾ വലിയ രീതിയില്‍ ഉയരുന്നുണ്ട്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. കേസില്‍ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ശിക്ഷാവിധിയെന്നുമാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാർ മാധ്യമങ്ങളോട് പറഞ്ഞത്. പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഇല്ല. അപ്പീൽ നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യും. ശിക്ഷയിൽ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. ഇപ്പോൾ പ്രഖ്യാപിച്ച ശിക്ഷ കോടതിയുടെ ഔദാര്യമല്ല. പ്രോസിക്യൂഷന്‍റെ അവകാശമാണ്. വിചാരണയ്ക്കിടയിൽ ഞങ്ങൾക്കുണ്ടായ അനുഭവങ്ങൾ പറയണ്ട സ്ഥലങ്ങളിൽ പറയുമെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.



