നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികള്‍ക്ക് ശിക്ഷ പ്രഖ്യാപിച്ച ദിവസം തന്നെ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്‍റെ ഉദ്ഘാടന സമ്മേളനം
തിരുവനന്തുപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികള്‍ക്ക് ശിക്ഷ പ്രഖ്യാപിച്ച ദിവസം തന്നെ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്‍റെ ഉദ്ഘാടന സമ്മേളനം. സർക്കാർ അതിജീവിതയ്ക്കൊപ്പം എന്ന് പ്രഖ്യാപിച്ചാണ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. സ്വദേശത്തെയും വിദേശത്തെയും പ്രമുഖരെ സാക്ഷി നിർത്തിയായിരുന്നു ഐക്യദാർഢ്യ പ്രഖ്യാപനം. നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ചിലി സംവിധായകൻ പാബ്ലോ ലാറോയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമ്മൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവരും ചടങ്ങില്‍ സന്നിഹിതരയായിരുന്നു. ജർമ്മൻ അംബാസിഡർ, മലയാളത്തിന്‍റെ അഭിമാന താരങ്ങളായ മോഹൻലാലിന്‍റെയും മമ്മൂട്ടിയുടെയും, യുവ താരം ദുൽഖർ സൽമാന്‍റെയും പേരെടുത്ത് പറഞ്ഞത് കാണികൾ കരഘോഷത്തോടെ സ്വീകരിച്ചു. പോരാട്ടത്തിന്‍റെ പെൺ പ്രതീകമായ നടി ഐഎഫ്എഫ്കെ വേദിയിൽ ഒരിക്കൽ ഉണ്ടായിരുന്നു. അവൾക്കൊപ്പം ആണ് ഞങ്ങൾ എന്ന് അന്നേ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ആ നടിയുടെ അസാന്നിധ്യത്തിൽ ഞാൻ വീണ്ടും പ്രഖ്യാപിക്കുന്നു, അവൾക്കൊപ്പമാണ് കേരളം എന്നും സജി ചെറിയാന്‍ പറഞ്ഞു.



