ആറ് പ്രതികളെയും വിയ്യൂർ ജയിലിലേക്ക് മാറ്റും. 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി നിർദേശം നൽകി.
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ 6 പ്രതികൾക്കും 20 വർഷം കഠിന തടവ് വിധിച്ച് കോടതി. എന്നാൽ വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതി. അത് പ്രകാരം ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ എന്നിവർ 13 വർഷവും മൂന്നാംപ്രതി മണികണ്ഠൻ, നാലാം പ്രതി വിജീഷ് എന്നിവർക്ക് 16 വർഷവും 6 മാസവും അഞ്ചും ആറും പ്രതികളായ സലീം, പ്രദീപ് എന്നിവർക്ക് 18 വർഷവും ആണ് ഇനി ശിക്ഷ അനുഭവിക്കേണ്ടി വരിക. പ്രതികളുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിച്ചാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. എല്ലാ പ്രതികളും നാല്‍പത് വയസിൽ താഴെ പ്രായമുള്ളവരാണെന്നും കോടതി നിരീക്ഷിച്ചു. ജീവപര്യന്തം ആർക്കുമില്ല. ആറ് പ്രതികളെയും വിയ്യൂർ ജയിലിലേക്ക് മാറ്റും. 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി നിർദേശം നൽകി. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി ആദ്യം പുറത്തിറങ്ങുക കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ആയിരിക്കും. വിധി കേട്ട് രണ്ടാം പ്രതി മാര്‍ട്ടിൻ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു. ജഡ്ജി വാദം കേള്‍ക്കുന്ന സമയത്തും പൊട്ടിക്കരഞ്ഞുകൊണ്ടാണ് മാര്‍ട്ടിൻ കോടതിയിൽ സംസാരിച്ചത്.
ഒന്നാം പ്രതി പൾസർ സുനി 7വർഷം, രണ്ടാം പ്രതി മാർട്ടിൻ ആന്റണി 7 വർഷം, മൂന്നാം പ്രതി മണികണ്ഠൻ മൂന്നര വർഷം, നാലാം പ്രതി വിജീഷ് വി പി മൂന്നര വർഷം, അഞ്ചാം പ്രതി വടിവാൾ സലിം 2 വർഷം, ആറാം പ്രതി പ്രദീപ് രണ്ടുവർഷം എന്നിങ്ങനെയാണ് വിചാരണ കാലയളവിൽ പ്രതികള്‍ ശിക്ഷ അനുഭവിച്ചത്.


