നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ആറ് പ്രതികളിൽ ഒന്നാം പ്രതിയായ പൾസർ സുനി ആദ്യം ജയിൽ മോചിതനാകും. ഏഴര വർഷത്തോളം വിചാരണ തടവുകാരനായി കഴിഞ്ഞതിനാലാണ് 20 വർഷത്തെ ശിക്ഷയിൽ ഇളവ് ലഭിക്കുന്നത്. മറ്റ് പ്രതികൾക്ക് കൂടുതൽ കാലം ജയിലിൽ കഴിയേണ്ടി വരും.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൂട്ടബലാത്സംഗ കുറ്റം തെളിഞ്ഞതിന് പിന്നാലെ ശിക്ഷിക്കപ്പെട്ട ആറ് പേരിൽ ആദ്യം ജയിലിൽ നിന്ന് പുറത്തിറങ്ങുക ഒന്നാം പ്രതി പൾസർ സുനി. ആറാം പ്രതി പ്രദീപ് അവസാനമാണ് പുറത്തിറങ്ങുക. വിചാരണ തടവുകാരായി എല്ലാ പ്രതികളും ജയിലിൽ കഴിഞ്ഞതിനാൽ, ഈ തടവുകാലം ശിക്ഷാ വിധിയിൽ നിന്ന് ഇളവ് ചെയ്തിട്ടുണ്ട്.
പൾസർ സുനി ഏഴര വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞതിനാൽ 20 വർഷം കഠിന തടവിൽ ഇനി 13 വർഷം ജയിലിൽ കഴിഞ്ഞാൽ മതി. പൾസർ സുനിക്കൊപ്പം മാർട്ടിൻ ആൻ്റണിയും (രണ്ടാം പ്രതി) ഏഴ് വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞു. ഇയാളും 13 വർഷം തടവിൽ കഴിഞ്ഞാൽ മതി. 2039 ഓടെ ഇവർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവും.
മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠനാണ്. എന്നാൽ മൂന്നര വർഷമായി വിചാരണ തടവിലാണ് ഇയാൾ. അവശേഷിക്കുന്ന 16 വർഷവും ആറ് മാസവും ശിക്ഷ അനുഭവിക്കണം. നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷ് 2 വർഷമായി വിചാരണ തടവിൽ കഴിയുകയാണ്. ഇയാൾ 16 വർഷവും ആറ് മാസവും കൂടി ശിക്ഷ അനുഭവിക്കണം. അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, 2 വർഷം വിചാരണ തടവ് അനുഭവിച്ചത്. 20 വർഷത്തെ ശിക്ഷയിൽ അവശേഷിക്കുന്ന 18 വർഷം തടവിൽ കഴിയണം. ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപും 2 വർഷമായി വിചാരണ തടവുകാരനാണ്. 18 വർഷം ശിക്ഷാ കാലാവധിയാണ് പ്രതിക്ക് ബാക്കിയുള്ളത്.
കൂട്ടബലാത്സംഗ കേസിൽ കുറ്റവാളികളുടെ പ്രായവും കുടുംബ പശ്ചാത്തലവും കണക്കിലെടുത്താണ് കോടതിയുടെ വിധി. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് വിധിച്ചത്. ഏറ്റവും കൂടുതൽ കാലം വിചാരണ തടവിൽ കഴിഞ്ഞതിനാലാണ് ആദ്യ രണ്ട് പ്രതികൾക്ക് ആദ്യം ജയിൽ വിടാൻ സാധിക്കുന്നത്.


