ദൃശ്യങ്ങൾ ചോരുമോയെന്ന് ഭയമുണ്ടെന്ന് അതിജീവിത കോടതിയെ അറിയിച്ചു. അതേസമയം, തുടരന്വേഷണത്തിന് ഒരു ദിവസം പോലും കൂടുതൽ സമയം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട ദിലീപ്...

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ആവശ്യം നിയമപരമാണെന്ന് ഡിജിപി കോടതിയില്‍ പറഞ്ഞു. എന്നാല്‍, തുടരന്വേഷണത്തിന് ഒരു ദിവസം പോലും കൂടുതൽ സമയം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട ദിലീപ്, (Dileep) ജുഡീഷ്യറിയെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു. ദൃശ്യങ്ങൾ ചോരുമോയെന്ന് ഭയമുണ്ടെന്ന് അതിജീവിത കോടതിയെ അറിയിച്ചു. അതിനിടെ, കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറണമെന്ന ആവശ്യം കോടതി തളളി.

തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ആവർത്തിക്കുകയാണ് അന്വേഷണ സ൦ഘ൦. ഫോണുകളിൽ നിന്ന് ഡാറ്റ റിക്കവ൪ ചെയ്യേണ്ടതുണ്ടെന്ന് ഡിജിപി കോടതിയെ അറിയിച്ചു. ആയിരക്കണക്കിന് ഫോട്ടോകളും, ശബ്ദരേഖകളുമുണ്ട്. അതിനാൽ കൂടുതൽ സമയം വേണ൦. അന്വേഷണ൦ എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ വിവേചന അധികാരമാണെന്നു൦ ഡിജിപി ഹൈക്കോടതിയിൽ പറഞ്ഞു. അന്വേഷണം ഇത്രെയും പെട്ടന്ന് പൂർത്തികരിക്കേണ്ടത് ഞങ്ങളുടെ ആവശ്യം ആണെന്നും ഡിജിപി കോടതിയെ അറിയിച്ചു. നിയമപരമായി ആണ് കോടതിയെ സമീപിച്ചതും സമയം കൂട്ടി ചോദിക്കുന്നതുമെന്ന് ഡിജിപി കൂട്ടിച്ചേര്‍ത്തു. ജുഡീഷ്യൽ ഓഫീസേഴ്സിനെ മോശമാക്കാനുള്ള ശ്രമങ്ങൾ പല രീതിയിൽ ഉണ്ടാകുന്നുവെന്നും ഒരു ദിവസം പോലും തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നും ദിലീപ് ഹൈക്കോടതിയിൽ പറഞ്ഞു. വിചാരണ ജഡ്ജി ക്കെതിരായ പ്രോസിക്യൂഷൻ നിലപാടും,ജസ്റ്റിസ് കൌസ൪ എടപ്പകത്തിനെതിരെയായ നടിയുടെ നിലപാടും സൂചിപ്പിച്ചാണ് ദിലീപിന്റെ ആരോപണ൦. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അഭിഭാഷക൪ കണ്ടത് കോടതിയിൽ വെച്ചാണ്. ദൃശ്യങ്ങൾ തന്റെ കൈയിലുണ്ടെന്ന് വ്യാപകമായ പ്രചാരണ൦ നടക്കുന്നുവെന്നു൦ ദിലീപ് കോടതിയിൽ പറഞ്ഞു. 

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈയിലുണ്ടെന്ന വാദം തെറ്റ്; ക്രൈംബ്രാഞ്ചിന്റെ ആരോപണം തള്ളി ദിലീപ് ഹൈക്കോടതിയിൽ

അതേസമയം, ആക്രമണ ദൃശ്യങ്ങൾ ചോരുമോ എന്നതിൽ തനിക്ക് ഭയമുണ്ടെന്ന് അതിജീവിത കോടതിയില്‍ പറഞ്ഞു. ചില വാർത്തകൾ കേട്ട് മാനസികമായി നിരാശയിലായിട്ടുണ്ടെന്നും അതിജീവിത അറിയിച്ചു. അന്വേഷണ൦ പൂർത്തിയാക്കാൻ സമയം വേണമെന്നും നീതിയുക്തമായ അന്വേഷണ൦ വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു. കേസ് ഹൈക്കോടതി വിധി പറയാൻ മാറ്റി. 

ജസ്റ്റിസ് കൗസർ എടപ്പകത്ത് പിന്മാറണമെന്ന ആവശ്യം കോടതി തള്ളി

ക്രൈംബ്രാഞ്ച് ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പകത്ത് പിന്മാറണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ആദ്യം മുതൽ ഈ കേസ് പരിഗണിച്ച് ഇടക്കാല ഉത്തരവ് ഉൾപ്പടെ നൽകിയതിനാൽ കേസിൽ നിന്ന് പിന്മാറാൻ നിയമപരമായി സാധ്യമല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പകത്ത് നടിയുടെ ആവശ്യം തള്ളിയത്. കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ അതിജീവിതയ്‌ക്കൊപ്പമെന്ന് സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. കോടതി മേൽനോട്ടത്തിൽ കേസന്വേഷണം വേണമെന്ന ആവശ്യത്തോട് എതിർപ്പില്ലെന്നും സംസ്ഥാന സർക്കാർ മറുപടി നൽകി. കേസിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ നടക്കുന്നുവെന്ന അതിജീവിതയുടെ ആരോപണം തെറ്റാണ്. അതിജീവിതയുടെ ആശങ്ക പൂർണ്ണമായും മനസ്സിലാക്കുന്നുവെന്നും നീതിയുക്തമായ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.