തെളിവുകൾ അട്ടിമറിക്കുന്നുവെന്ന് സർക്കാരും നടിയും, വിചാരണ കോടതി മാറ്റണമെന്ന ഹർജി ഇന്നും ഹൈക്കോടതിയിൽ
കൊച്ചിയിലെ വിചാരണക്കോടതി മുൻവിധിയോടെയാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും തെളിവുകൾ വേണ്ടവിധം രേഖപ്പെടുത്തുന്നില്ലെന്നുമാണ് പ്രോസിക്യൂഷൻ ആരോപണം.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സർക്കാരിന്‍റെ ആവശ്യത്തെ പിന്തുണച്ച്, ആക്രമണത്തിന് ഇരയായ നടിയും കോടതിയിലെത്തും. പ്രാഥമിക വാദം കേട്ട കോടതി വിചാരണ തൽക്കാലത്തേക്ക് തടഞ്ഞിരുന്നു.
കൊച്ചിയിലെ വിചാരണക്കോടതി മുൻവിധിയോടെയാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും തെളിവുകൾ വേണ്ടവിധം രേഖപ്പെടുത്തുന്നില്ലെന്നുമാണ് പ്രോസിക്യൂഷൻ ആരോപണം. കേസ് അട്ടിമറിയ്ക്കാൻ എട്ടാം പ്രതിയായ ദിലീപ് ശ്രമിച്ചെന്നും ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.