ഉത്തരവിന് ഒരാഴ്ചത്തെ സ്റ്റേ വേണമെന്ന സർക്കാർ ആവശ്യവും കോടതി തള്ളി. തിങ്കളാഴ്ച മുതൽ വിചാരണ തുടരാൻ കോടതി നിർദ്ദേശിച്ചു. 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സർക്കാരും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. വിചാരണക്കോടതി മാറില്ല. ഉത്തരവിന് ഒരാഴ്ചത്തെ സ്റ്റേ വേണമെന്ന സർക്കാർ ആവശ്യവും കോടതി തള്ളി. തിങ്കളാഴ്ച മുതൽ വിചാരണ തുടരാൻ കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷനും ജഡ്ജിയും ഒരുമിച്ചുപോയാലേ നീതി നടപ്പാകൂ. രണ്ടുപേരും ഒകുമിച്ച് പോകുമെന്ന് പ്രതീക്ഷിക്കുന്നെന്നും കോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതി സിം​ഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് സർക്കാരിന്റെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. 

Add Asianetnews as a Preferred SourcegooglePreferred

വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് സർക്കാരും നടിയും രംഗത്തെത്തിയത്. ഉപദ്രവത്തിനിരയായ നടിയെ പ്രതിഭാഗം വ്യക്തിഹത്യ നടത്തിയിട്ടും കോടതി ഇടപെട്ടില്ലെന്ന് സർക്കാർ ആരോപിച്ചിരുന്നു. മാനസികമായ തേജോവധത്തെത്തുടർന്ന് വിസ്താരത്തിനിടെ പലവട്ടം കോടതിമുറിയിൽ താൻ പരസ്യമായി പൊട്ടിക്കരഞ്ഞെന്ന് നടിയും അറിയിച്ചു. 

 80 സാക്ഷികളെ വിസ്തരിച്ചെങ്കിലും വിചാരണ ഈ രീതിയിൽ മുന്നോട്ടുപോയിട്ട് കാര്യമില്ലെന്ന് സർക്കാ‍ർ അറിയിച്ചു. പക്ഷപാതപരമായാണ് വനിതാ ജഡ്ജി കോടതിമുറിയിൽ പെരുമാറുന്നത്. എട്ടാം പ്രതി ദിലീപിനുവേണ്ടി മാത്രം 19 അഭിഭാഷകരാണ് ഒരേസമയം എത്തിയത്. വിസ്താരം തടസ്സപ്പെടുത്താൻ പ്രതിഭാഗം പല രീതിയിൽ ശ്രമിച്ചിട്ടും കോടതിയിടപെട്ടില്ല. കോടതി തന്നെ പലവട്ടം മാനസികമായി തേജോവധം ചെയ്തെന്ന് നടിയും അറിയിച്ചു. കോടതിമുറിയിൽ പൊട്ടിക്കരയേണ്ടിവന്നു. അനാവശ്യ ചോദ്യങ്ങളാണ് ജ‍‍ഡ്ജി പലപ്പോഴും ചോദിച്ചതെന്നും മടി ഹൈക്കോടതിയെ അറിയിച്ചിരുന്നു.