പ്രതികളിലൊരാൾക്ക് സിനിമാ മേഖലയുമായി ബന്ധം? ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് പിന്നാലെ പൊലീസ്
അടുത്ത ദിവസം ഹൈദരാബാദിൽ നിന്ന് തിരിച്ചെത്തിയാൽ ഷംനയുടെ മൊഴി രേഖപ്പെടുത്തും. ഇതോടൊപ്പം ബ്ലാക്മെയിലിങ്ങിനിരയായ മറ്റ് മൂന്ന് യുവതികളുടെ പരാതിയിലും അന്വേഷണം തുടരുകയാണ്.
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അഞ്ച് സംഘമായി തിരിഞ്ഞാണ് അന്വേഷണം. കേസിൽ നിലവിൽ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്. കൂടുതൽ പേർ ഇനിയും പിടിയിലാകാൻ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
അടുത്ത ദിവസം ഹൈദരാബാദിൽ നിന്ന് തിരിച്ചെത്തിയാൽ ഷംനയുടെ മൊഴി രേഖപ്പെടുത്തും. ഇതോടൊപ്പം ബ്ലാക്മെയിലിങ്ങിനിരയായ മറ്റ് മൂന്ന് യുവതികളുടെ പരാതിയിലും അന്വേഷണം തുടരുകയാണ്. സ്വർണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളിലൊരാൾക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്.
ഷംന കാസിമില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടതായാണ് വിവരം. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. മാന്യത നടിച്ചാണ് തട്ടിപ്പുകാര്‍ ഇടപെട്ടതെന്നും കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചില്ലെന്നും ഷംന പറയുന്നു. എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി. ദുബായില്‍ സ്വര്‍ണ്ണക്കടയുണ്ടെന്ന് പ്രതികള്‍ പറഞ്ഞു. വീഡിയോ കോള്‍ വിളിക്കാൻ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോൺ സ്വിച്ച് ഓഫ് ആക്കി. പിന്നീടാണ് ഭീഷണി തുടങ്ങിയതെന്നാണ് നടി പറയുന്നത്.