കാട്ടാക്കട ആമച്ചിലിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം. അപകടം നടന്ന ഉടനെ കണ്ടക്ടറും ഡ്രൈവറും ഇറങ്ങി ഓടി. ഓട്ടോ ഡ്രൈവർ വെട്ടിയിൽതടം സ്വദേശി സജീറിന് ഗുരുതര പരിക്കുണ്ട്.
തിരുവനന്തപുരം: കാട്ടാക്കട ആമച്ചിലിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം. അപകടം നടന്ന ഉടനെ കണ്ടക്ടറും ഡ്രൈവറും ഇറങ്ങി ഓടി. ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചു. ഓട്ടോ ഡ്രൈവർ വെട്ടിയിൽതടം സ്വദേശി സജീറിന് ഗുരുതര പരിക്കുണ്ട്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കാട്ടാക്കട ആമച്ചൽ തൃക്കാഞ്ഞിപുരത്ത് കുരുതംകോട് ഭാഗത്ത് നിന്ന് വന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി ഓർഡിനറി ബസ് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. യാത്രക്കാർ സമീപത്തെ ബന്ധുവീട്ടിലേക്ക് പോയതിനാൽ അവരെ കാത്തിരിക്കുകയായിരുന്ന ഓട്ടോ ഡ്രൈവർ സജീർ. ഓട്ടോ പൂർണ്ണമായും തകർന്നു. ഗുരുതര പരിക്കുകളോടെ സജീറിനെ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടനെ കണ്ടക്ടറും ഡ്രൈവറും ഇറങ്ങി ഓടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞ് കാട്ടാക്കട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ്.
