വെള്ളമില്ല, വേനൽ കടുക്കും മുമ്പ് പുഴക്കരയിൽ താമസം തുടങ്ങി ആറളം ഫാമിലെ ആദിവാസികൾ
ഇത്ര നേരത്തെ വെള്ളമില്ലാതാവുന്നതും വെള്ളത്തിനായി പുഴക്കരയിൽ തന്നെ കഴിയേണ്ടി വരുന്നതും ആദ്യമായിട്ടാണെന്ന് ആദിവാസികൾ പറയുന്നു. ഒരു മാസത്തോളമായി ഇവർ ഇങ്ങനെ താമസിക്കാൻ തുടങ്ങിയിട്ട്.
കണ്ണൂർ: വെള്ളമില്ലാത്തതിനാൽ ഇത്തവണ വേനലെത്തും മുൻപേ തന്നെ പുഴയരികിൽ താമസം തുടങ്ങേണ്ടി വന്ന ഗതികേടിലാണ് കണ്ണൂർ ആറളം ഫാമിലെ ആദിവാസി കുടുംബങ്ങൾ. വെള്ളം കിട്ടുമെന്നത് കൊണ്ട് മാത്രമാണ് പ്രായമായവരും കുട്ടികളുമടക്കം കുടിൽപോലും കെട്ടാതെ പുഴയരികിൽ താമസിക്കുന്നത്. മലയോര മേഖലയിൽ പ്രളയത്തിൽ കുത്തിയൊഴുകിയ പുഴകളിലും കിണറുകളിലും ജലനിരപ്പ് നന്നേ താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്.
ഇത്ര നേരത്തെ വെള്ളമില്ലാതാവുന്നതും വെള്ളത്തിനായി പുഴക്കരയിൽ തന്നെ കഴിയേണ്ടി വരുന്നതും ആദ്യമായിട്ടാണെന്ന് ആദിവാസികൾ പറയുന്നു. ഒരു മാസത്തോളമായി ഇവർ ഇങ്ങനെ താമസിക്കാൻ തുടങ്ങിയിട്ട്. കുട്ടികൾ സ്കൂളിൽ പോകുന്നതും, പുരുഷൻമാർ ജോലിക്ക് പോകുന്നതുമെല്ലാം ഇവിടെ നിന്ന് തന്നെ. കുടിക്കാനും കുളിക്കാനും വെള്ളം കിട്ടുന്ന പുഴയോരം ഫാമിലെ വീടിനേക്കാൾ സൗകര്യപ്രദമെന്ന് ഇവർ പറയുന്നു.
വേനൽ കടുത്താൽ കൂടുതൽ പേർ ഇങ്ങോട്ടു മാറും. കൊട്ടിയൂരിലും ബാവലിപ്പുഴയിൽ നീരൊഴുക്ക് നന്നേ കുറഞ്ഞിരിക്കുകയാണ്. ഒപ്പം ചൂടും കൂടി കൂടുന്നതോടെ വേനൽക്കാലത്ത് സ്ഥിതി രൂക്ഷമാകുമെന്നുറപ്പ്.
കിണറുകൾ കുറവായ, മലഞ്ചെരിവിൽ നിന്ന് പൈപ്പിട്ട് വെള്ളമെത്തിക്കുന്ന ഉയർന്ന മലയോര പ്രദേശങ്ങളിലും ഇതേ ആശങ്ക നിലനിൽക്കുന്നു.