സംസ്ഥാനത്തെ 128 സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിര്‍മിക്കാൻ 146 കോടി രൂപയുടെ ഭരണാനുമതി
എൽപി, യുപി, ഹൈസ്കൂൾ വിഭാഗത്തിൽ 95 സ്കൂളുകൾക്കും ഹയർ സെക്കൻഡറി മേഖലയിൽ 33 സ്കൂളുകള്‍ക്കുമാണ് പുതിയ കെട്ടിടങ്ങള്‍ പണിയാനുള്ള തുക ലഭിക്കുക.
![administrative sanction of 146 crores given to construct new buildings for 128 schools in kerala afe administrative sanction of 146 crores given to construct new buildings for 128 schools in kerala afe](https://static-ai.asianetnews.com/images/01hcqh0tx3kk0bj5pvx8zkzvsg/v-sivankutty_363x203xt.jpg)
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൽ പുതിയ സ്കൂൾ കെട്ടിടങ്ങൾ പണിയുന്നതിനായി 146 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 128 സ്കൂളുകൾക്കായാണ് ഇത്രയും തുകയുടെ ഭരണാനുമതി ലഭിച്ചത്.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗത്തിൽ കെട്ടിടങ്ങൾ പണിയുന്നതിനായി 90 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 95 സ്കൂളുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഹയർ സെക്കൻഡറി മേഖലയ്ക്ക് കെട്ടിടങ്ങൾ പണിയുന്നതിനായി 56 കോടി രൂപ ലഭിക്കും. 33 സ്കൂളുകൾക്കാണ് ഈ തുക ലഭിക്കുക. കെട്ടിടങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പഠിക്കാന്‍ സിക്കിമില്‍ നിന്നുള്ള സംഘം തിരുവനന്തപുരത്തെത്തി. അധ്യാപകരും അനധ്യാപകരും അടങ്ങുന്ന സംഘമാണ് സംസ്ഥാനത്ത് എത്തിയത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 12 സംസ്ഥാന അവാര്‍ഡ് ജേതാക്കളും 27 പ്രശംസാ അവാര്‍ഡ് നേടിയ അധ്യാപകരുമാണ് കേരള മോഡലിനെ കുറിച്ച് പഠിക്കാന്‍ സംസ്ഥാനത്ത് എത്തിയിട്ടുള്ളതെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജാർഖണ്ഡില്‍ നിന്ന് ഷൂട്ടർമാരെത്തിയിട്ടും കുറവില്ലാതെ കാട്ടുപന്നി ആക്രമണം; കണ്ണീരിലാഴ്ത്തി ജിനീഷിന്റെ വിയോഗവും
കോഴിക്കോട്: തിരുവമ്പാടിയിൽ കാട്ടുപന്നിയെ പേടിച്ച് നാടും നാട്ടുകാരും എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നതിനിടെ തീരാനോവായി ജിനീഷിന്റെ മരണവാര്‍ത്ത. കഴിഞ്ഞ ഞായറാഴ്ച രാത്രി സുഹൃത്തും ബന്ധുവുമായ ബിബിനിനൊപ്പം സിനിമ കണ്ട് മുക്കത്ത് നിന്ന് മടങ്ങവേയാണ് കാട്ടുപന്നി ഇവര്‍ സഞ്ചരിച്ച ബൈക്കിന് കുറുകേ ചാടിയത്. ബൈക്കില്‍ നിന്ന് തെറിച്ച് വീണ ഇരുവര്‍ക്കും സാരമായി പരിക്കേല്‍ക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് ജിനീഷ് മരിച്ചത്.
തിരുവമ്പാടി പഞ്ചായത്തില്‍ മിക്ക വാര്‍ഡുകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. പൊന്നാങ്കയം കൂടാതെ പുന്നക്കല്‍, തമ്പലമണ്ണ, ആനക്കാംപൊയില്‍, മുത്തപ്പന്‍പുഴ, പുല്ലൂരാംപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് രൂക്ഷമായ പ്രശ്‌നങ്ങളുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജിനീഷിന്റെ തന്നെ മറ്റൊരു ബന്ധുവിന് കാട്ടുപന്നിയെ കണ്ട് പരിഭ്രമിച്ച് ഓടുന്നതിനിടയില്‍ വീണ് പരിക്കേറ്റിരുന്നു. കര്‍ഷകരെയും റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളെയും നാട്ടുകാരെയും പന്നി ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. ഒരു തവണ ഇത്തരത്തിലുണ്ടായ ആക്രമണത്തില്‍ ഒരാളുടെ കാല് കുത്തിക്കീറിയ നിലയിലായിരുന്നു. ഇതിനെല്ലാം പുറമേയാണ് വാഹനത്തിന് കുറുകേ ചാടിയുണ്ടാകുന്ന അപകടങ്ങള്‍. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് കൂടുതലും ഈ രീതിയില്‍ അപകടത്തില്‍പ്പെടുന്നത്.
ഝാര്‍ഘണ്ഡില്‍ നിന്നുള്ള നാല് ഷുട്ടര്‍മാരുള്‍പ്പെടെ പത്തോളം പേര്‍ കാട്ടുപന്നികളെ വെടിവെക്കാനായി തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതിനായി സ്വന്തം നിലയില്‍ തീരുമാനമെടുക്കാം എന്ന ഉത്തരവ് ഇറങ്ങിയതോടെയാണ് ഷൂട്ടര്‍മാരെ പുറത്തുനിന്ന് പോലും ഇറക്കിയത്. വേട്ടനായകളെ ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കൃഷി ഉല്‍പന്നങ്ങള്‍ക്കും മനുഷ്യര്‍ക്കും നേരെ അടിക്കടി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...