മേഖല തിരിച്ച് ഐഎഫ്എഫ്കെ; സ്വാഗതം ചെയ്ത് അടൂര്‍ ഗോപാലകൃഷ്ണൻ
കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം .ഇതല്ലെങ്കിൽ പിന്നെ മേള തന്നെ വേണ്ടെന്ന് വയ്ക്കണമെന്നും അടൂര്‍ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: ഐഎഫ്എഫ്കെയുടെ വേദിമാറ്റ വിവാദത്തിൽ പ്രതികരണവുമായി ചലച്ചിത്രകാരൻ അടൂര്‍ ഗോപാലകൃഷ്ണൻ. തിരുവനന്തപുരത്തിന് പുറമെ എറണാകുളം പാലക്കാട് തലശ്ശേരി എന്നിവിടങ്ങളിൽ കൂടി മേള സംഘടിപ്പിക്കാനുള്ള തീരുമാനത്തിൽ തെറ്റില്ലെന്ന നിലപാടാണ് അടൂര്‍ ഗോപാലകൃഷ്ണൻ പങ്കുവയ്ക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം .ഇതല്ലെങ്കിൽ പിന്നെ മേള തന്നെ വേണ്ടെന്ന് വയ്ക്കണമെന്നും അടൂര്‍ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
25ാമത് രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്തിന് പുറമെ മൂന്ന് ജില്ലകളിൽ കൂടി നടത്താനുള്ള തീരുമാനത്തിൽ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. തീരുമാനത്തെ എതിര്‍ത്തും അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ അടക്കം ചര്‍ച്ചകൾ സജീവമായ സാഹചര്യത്തിൽ കൂടിയാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം .
ഇപ്പോഴത്തെ തീരുമാനം അല്ലാതെ മറ്റ് വഴികളൊന്നും ഇല്ല. ഇത്രയധികം ആളുകൾ വന്ന് സിനിമ കാണുന്നതൊന്നും കൊവിഡ് കാലത്ത് പ്രായോഗികമല്ലെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം