നടി ആക്രമിക്കപ്പെട്ട കേസ്, ദിലീപ് കുറ്റവാളിയെന്ന് ആര് തീരുമാനിച്ചു? കോടതി പറയും വരെ നിരപരാധിയെന്നേ കരുതൂ: അടൂർ
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവച്ച കാര്യം അറിയിക്കാനായി മാധ്യമ പ്രവർത്തകരെ കണ്ടപ്പോഴാണ് നടി ആക്രമിക്കപ്പെട്ട കേസിലും അടൂർ പ്രതികരിച്ചത്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കേസിൽ ദിലീപ് കുറ്റവാളിയാണ് എന്ന് ആരാണ് തീരുമാനിച്ചതെന്ന് അടൂർ ചോദിച്ചു. കോടതി ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി കുറ്റക്കാരൻ എന്ന് പറയുന്നവരെ ദിലീപ് നിരപരാധിയാണെന്നേ താൻ കരുതൂ എന്നും അടൂർ വ്യക്തമാക്കി. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവച്ച കാര്യം അറിയിക്കാനായി മാധ്യമ പ്രവർത്തകരെ കണ്ടപ്പോഴാണ് നടി ആക്രമിക്കപ്പെട്ട കേസിലും അടൂർ പ്രതികരിച്ചത്.
അതേസമയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് ചെയർമാൻ അടൂരും രാജി വെച്ചത്. ശങ്കർ മോഹന് പൂർണ പിന്തുണ പ്രഖ്യാപിച്ച അടൂർ, വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയും അറിയിച്ചു. ശങ്കർ മോഹനെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്നും ഇല്ലാക്കഥകൾ പ്രചരിപ്പിച്ചുവെന്നും അടൂർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സാമാന്യ ബുദ്ധിക്ക് ചേരാത്ത ആരോപണങ്ങളാണ് ഡയറക്ടർക്കെതിരെ ഉയർന്നതെന്നും അദ്ദേഹം ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിപ്പിച്ചിരുന്നില്ലെന്നും അടൂർ അഭിപ്രായപ്പെട്ടു.
ഒരു ദളിത് ക്ലർക്ക് വിദ്യാർത്ഥികളെ ആകെ സ്വാധീനിച്ചാണ് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിഷയം ഇത്രയും വലുതാക്കിയത്. ആത്മാർത്ഥ സേവനം നടത്തിയിരുന്ന ചുരുക്കം ചിലരെ കെട്ടുകെട്ടിക്കാനായിരുന്നു സമരം നടത്തിയതെന്നും അടൂർ അഭിപ്രായപ്പെട്ടു. സമരത്തിന് മുമ്പ് വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നു. മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു വിദ്യാർത്ഥികൾ സമരം നടത്തിയതെന്നും അടൂർ ആരോപിച്ചു.
അതേസമയം അടൂര്‍ ഗോപാലകൃഷ്ണന്‍റെ രാജിക്ക് പിന്നാലെ പ്രതിഷേധ രാജിയെങ്കിൽ അതിനുള്ള കാരണം കാണുന്നില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതികരിച്ചത്. അടൂരിന്‍റെ കൂടി സമ്മതത്തോടെയാണ് അന്വേഷണ കമ്മീഷനെ വച്ചതെന്നും വിദ്യാർത്ഥികളെ വിശ്വാസത്തിലെടുക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും അവർ വിശദീകരിച്ചു. അടൂർ പറഞ്ഞവയിൽ കഴമ്പുണ്ടെങ്കിൽ അന്വേഷിക്കുമെന്നും വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്ക വേണ്ടെന്നും ചലച്ചിത്ര മേഖലയിൽ വൈദഗ്ധ്യം ഉള്ളവർ വേറെയും ഉണ്ടല്ലോ എന്നും മന്ത്രി കൂട്ടിച്ചേർത്തു.