സിവിൽ സപ്ലൈസ് അഴിമതി കേസിൽ വിജിലന്‍സ് കോടതി  വെറുതെ വിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഈ കേസ് ഓരോ തരത്തിൽ സര്‍ക്കാര്‍ കുത്തിപ്പൊക്കുമെന്നും അടൂര്‍ പ്രകാശ്

കോട്ടയം: സിവിൽ സപ്ലൈസ് അഴിമതി കേസിൽ വിജിലന്‍സ് കോടതി തന്നെ വെറുതെ വിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ പിന്തുടര്‍ന്ന് വേട്ടയാടുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസിൽ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നതെന്നും അടൂര്‍ പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഈ കേസ് ഓരോ തരത്തിൽ സര്‍ക്കാര്‍ കുത്തിപ്പൊക്കും. വെറുതെ വിട്ട കേസിൽ ചട്ടങ്ങൾ പാലിക്കാതെയാണ് സർക്കാർ അപ്പീൽ നൽകിയത്. 475 ദിവസത്തിനുശേഷം അപ്പീൽ നൽകിയത് എങ്ങനെ എന്ന് അടൂർ പ്രകാശ് ചോദിച്ചു.കേസിൽ സർക്കാർ വൈകി നൽകിയ അപ്പീൽ ഫയലിൽ ഹൈക്കോടതി സ്വീകരിച്ചതിനെതിരെ അടൂർ പ്രകാശ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. 2006ൽ സിവിൽ സപ്ലൈസ് വകുപ്പിൽ റേഷൻ ഡിപ്പോ അനുവദിക്കാൻ അടൂർ പ്രകാശ് കൈകൂലി വാങ്ങിയെന്നായിരുന്നു കേസ്.

25 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന് കേസ്

റേഷന്‍ ഡിപ്പോ കൈക്കൂലി കേസിലെ സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീലിനെതിരെ അടൂര്‍ പ്രകാശ് എംപി സുപ്രീം കോടതിയിയെ സമീപിച്ചു. 475 ദിവസം വൈകി നൽകിയ അപ്പീൽ ഫയലില്‍ സ്വീകരിച്ച കേരള ഹൈക്കോടതി നടപടിക്കെതിരെയാണ് അടൂര്‍ പ്രകാശ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അടൂര്‍ പ്രകാശിനെ കോഴിക്കോട് വിജിലന്‍സ് കോടതി കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു. അപ്പീല്‍ വൈകിയതില്‍ സര്‍ക്കാരിന് കൃത്യമായ വിശദീകരണം നല്‍കാനായില്ലെന്നും അടൂര്‍ പ്രകാശ് അപ്പീലില്‍ പറയുന്നു. 2005ല്‍ യുഡിഎഫ് ഭരണ കാലത്ത് അടൂര്‍ പ്രകാശ് ഭക്ഷ്യവകുപ്പ് മന്ത്രിയായിരിക്കെ റേഷന്‍ ഡിപ്പോ അനുവദിക്കാനായി കോഴിക്കോട് സ്വദേശിയില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ഹർജി അടുത്തമാസം ആറിന് സുപ്രീംകോടതി പരിഗണിക്കും. അഭിഭാഷകൻ എം എസ് വിഷ്ണു ശങ്കറാണ് അടൂർ പ്രകാശിനായി ഹർജി സമർപ്പിച്ചത്.

YouTube video player