'ഹൈക്കോടതി അടയ്ക്കണം', ചീഫ് ജസ്റ്റിസിന് കത്ത് നൽകി അഭിഭാഷക അസോസിയേഷൻ
ഈ മാസം 30 വരെ ഹൈക്കോടതി അടയ്ക്കണമെന്നാണ് ആവശ്യം. കൊവിഡ് പോസിറ്റീവായ പൊലീസുകാരന്‍ കോടതിയിൽ എത്തിയതിനെ തുടര്‍ന്നാണ് ആവശ്യം.
കൊച്ചി: പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഹൈക്കോടതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകി. ഈ മാസം 30 വരെ ഹൈക്കോടതി അടയ്ക്കണമെന്നാണ് ആവശ്യം. കൊവിഡ് പോസിറ്റീവായ പൊലീസുകാരന്‍ കോടതിയിൽ എത്തിയതിനെ തുടര്‍ന്നാണ് ആവശ്യം. പൊലീസുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഹൈക്കോടതിയിലെ ജസ്റ്റിസ് സുനിൽ തോമസ് അടക്കം 26 പേരാണ് നിരീക്ഷണത്തിൽ പോയത്. രണ്ട് പേര്‍ക്ക് പൊലീസുകാരനുമായി നേരിട്ട് സമ്പര്‍ക്കവുമുണ്ടായി. അതേ സമയം ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഓഫീസും അടച്ചിരിക്കുകയാണ്. ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചിനോട് ചേർന്നുള്ള ഓഫീസാണ് അടച്ചത്.
കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്നും കൊവിഡ് ബാധിതനായ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ എത്തിയിരുന്നു. പൊലീസുകാരൻ ജസ്റ്റിസിന്റെ ബെഞ്ചിലും സന്ദര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് സുനിൽ തോമസ് നിരീക്ഷണത്തില്‍ പോയത്.
ഹൈക്കോടതി ജഡ്ജി ക്വാറന്‍റീനില്‍, കൊച്ചിയിൽ അഭിഭാഷക അസോസിയേഷൻ ഓഫീസ് അടച്ചു
17-തീയതി രാവിലെയാണ് ഇബ്രാഹിം കുഞ്ഞിനെതിരായ കേസിലെ അന്വേഷണ റിപ്പോർട്ടുമായി പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ എത്തിയത്. കോടതിയിലെത്തിയ പൊലീസുകാരൻ വിജിലൻസ് ജി പി എ രാജേഷിന് റിപ്പോര്‍ട്ട് കൈമാറി. ഈ റിപോർട്ട് ജി പ കോർട്ട് ഓഫീസർക്ക് നൽകുകയും പിന്നിട് ജഡ്ജിക്ക് കൈമാറുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ആണ് ജസ്റ്റിസ് അടക്കമുള്ളവർ നിരീക്ഷണത്തിൽ പ്രവേശിച്ചത്. പൊലീസുകാരൻ ഇന്ത്യൻ കോഫി ഹൗസ് അടക്കമുള്ള സ്ഥലങ്ങളിലും പോയിട്ടുണ്ട്. സമ്പർക്കതിൽ ഏർപെട്ടവരുടെ വിശദാംശങ്ങൾ അറിയാൻ ഹൈക്കോടതി സിസിടിവി ദൃശ്യം ഇന്ന് പരിശോധിക്കും.