വിചാരണ കോടതികളിൽ ഗൗണ്‍ ധരിക്കാതെ ഹാജരാകാൻ അഭിഭാഷകർക്ക് അനുമതി. വേനൽ ചൂട് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. അഭിഭാഷക യൂണിഫോമിന്‍റെ മറ്റു വസ്തുവകകൾ ധരിക്കണമെന്നും കോടതി.

കൊച്ചി: കനത്ത ചൂടിൽ സംസ്ഥാനം ചൂട്ടുപൊള്ളുമ്പോൾ വിചാരണ കോടതികളിൽ ഗൗണ്‍ ധരിക്കാതെ ഹാജരാകാൻ അഭിഭാഷകർക്ക് അനുമതി. വേനൽ ചൂട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വിചാരണ കോടതികൾക്കാണ്‌ ഉത്തരവ്‌ ബാധകം. അതേസമയം ഹൈക്കോടതിയിൽ ഗൗൺ ധരിക്കണം. അഭിഭാഷക യൂണിഫോമിന്‍റെ മറ്റു വസ്തുവകകൾ ധരിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഷാജി പി ചാലിയുടേത് ഉത്തരവ്.

ചൂടുകാലത്ത്‌ കറുത്ത ഗൗൺ ധരിച്ച്‌ കോടതിമുറിയിൽ നിൽക്കുന്നത്‌ അസ്വസ്ഥതയുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി അഭിഭാഷകനായ ജെ എം ദീപക്‌ നൽകിയ ഹർജിയിലാണ്‌ ഉത്തരവ്‌. ഗൗൺ ധരിക്കാതെ കോടതിയിലെത്തിയ ജെ എം ദീപകിന്‍റെ വാദം കേൾക്കാൻ തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്‌ജി വിസമ്മതിച്ചിരുന്നു. തുടർന്നാണ്‌ ദീപക്‌ ഹൈക്കോടതിയെ സമീപിച്ചത്‌. 

കടുത്ത ചൂടില്‍ കറുത്ത കോട്ടും അതിന് മുകളിൽ ഗൗണും ധരിച്ചെത്തുന്നത് അഭിഭാഷകരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. നിലവിൽ ഹൈക്കോടതി മാത്രമാണ് പൂർണമായും ശീതീകരിച്ചിട്ടുള്ളത്. എന്നാല്‍, കീഴ് കോടതികളിലൊന്നും ശീതീകരണമില്ലെന്ന് മാത്രമല്ല പല കോടതി മുറികളിലും ആവശ്യത്തിന് ഫാനുകൾ പോലുമില്ലാത്ത സാഹചര്യമാണ്.