ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധനവില കൂട്ടിയ കേന്ദ്ര സര്‍ക്കാറിനെയും വൈദ്യുതി നിരക്ക് കൂട്ടിയ കേരള സര്‍ക്കാറിനെയും പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍.  

ദില്ലി: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധനവില കൂട്ടിയ കേന്ദ്ര സര്‍ക്കാറിനെയും വൈദ്യുതി നിരക്ക് കൂട്ടിയ കേരള സര്‍ക്കാറിനെയും പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. കേന്ദ്രസര്‍ക്കാന്‍ ജനനന്മയ്ക്കായി പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കൂട്ടിയെന്നും നവോത്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ വൈദ്യുതി നിരക്ക് പരിഷ്കരിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ജനങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല എന്നതാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനുമുള്ള സൗകര്യം. ലോക്സഭയിലേക്ക് ജയിപ്പിച്ചതിനുള്ള നന്ദിയാണ് ബിജെപി കാണിച്ചതെന്നും. കേരളത്തില്‍ തോല്‍പ്പിച്ചതിനുള്ള ശിക്ഷയാണ് സഖാക്കള്‍ ചെയ്യുന്നതെന്നും ജയശങ്കര്‍ പറഞ്ഞു.

കുറിപ്പിങ്ങനെ...

കേന്ദ്ര സർക്കാർ ജനനന്മ ലാക്കാക്കി പെട്രോളിന്‍റെ ഡീസലിൻ്റെയും വില കൂട്ടി; നമ്മുടെ സർക്കാർ നവോത്ഥാന മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ വൈദ്യുതി നിരക്ക് പരിഷ്കരിച്ചു.

തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി ജനങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല എന്നതാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനുമുളള സൗകര്യം.

ലോക്‌സഭയിൽ 303 സീറ്റ് നൽകി ജയിപ്പിച്ചവരോടുളള നന്ദി സൂചകമായി ബിജെപി എണ്ണവില കൂട്ടി. ഇരുപതിൽ പത്തൊമ്പതും തോല്പിച്ചതിന് സഖാക്കൾ പകരം വീട്ടുന്നു.

ഇതെല്ലാം നമുക്ക് വേണ്ടിയാണ്. അതു മറക്കരുത്. ജനാധിപത്യം വെൽവൂതാക!