സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാന്‍ 28 ദിവസത്തെ നിരീക്ഷണം കൂടി പൂര്‍ത്തിയാവണം: ആരോഗ്യമന്ത്രി
കാസർകോട് റവന്യൂമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനുളളിൽ തന്നെ രോഗം നിയന്ത്രിക്കാനായത് വലിയ നേട്ടമായാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ.
കാസര്‍കോട്: 28 ദിവസത്തെ നിരീക്ഷണകാലം പൂർത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാവൂ എന്ന് ആരോഗ്യമന്ത്രി. സംസ്ഥാനത്ത് രോഗം ഫലപ്രദമായി നിയന്ത്രിക്കാനായെന്നും ആരോഗ്യമന്ത്രി. കാസർകോട് റവന്യൂമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനുളളിൽ തന്നെ രോഗം നിയന്ത്രിക്കാനായത് വലിയ നേട്ടമായാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. കോറോണ ബാധിതരായ മൂന്ന് പേരെയും ആദ്യഘട്ടത്തിൽ തന്നെ ഐസൊലേഷൻ വാർഡിൽ എത്തിക്കാനായതാണ് രോഗം പടരാതിരിക്കുന്നതിൽ നിർണ്ണായകമായത്.
രോഗബാധിതരുടെ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്. എന്നാൽ ജാഗ്രത കുറച്ചുദിവസത്തേക്ക് കൂടി തുടരേണ്ടതുണ്ട്. കാസർകോട് മന്ത്രി ഇ ചന്ദ്രശേഖരന്‍റെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ തുടരാൻ തീരുമാനിച്ചു. നിലവിൽ 3144 പേരാണ് നിരീക്ഷണത്തിലുളളത്. ഇതിൽ 45 പേരാണ് ആശുപത്രികളിലുളളത്. 330 സാമ്പിളുകളിൽ 42 പേരുടെ ഫലമാണ് കിട്ടാനുളളത്. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ 70 വിദ്യാർത്ഥികളിൽ 66 പേരുടേയും ഫലം നെഗറ്റീവാണ്. ഒരാളുടെ പരിശോധനാഫലം കൂടി കിട്ടാനുണ്ട്.