വാർത്തയെ തുടർന്ന് സിവിൽ സപ്ലൈസ് മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുകയായിരുന്നു. മന്ത്രി ജി ആർ അനിൽ ഷാജിയെ ഫോണിൽ വിളിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് അർഹതയുണ്ടായിട്ടും ഷാജി പട്ടികയ്ക്ക് പുറത്ത് പോയത്
പത്തനംതിട്ട: ഏഷ്യാനെറ്റ് ന്യൂസിന്റെ മാറണം മരണനാട വാർത്ത പരമ്പര ഫലം കണ്ടു(asianet news impact). ഏഴംകുളം സ്വദേശി സിപി ഷാജിയെ റേഷൻകാർഡ് (ration card)മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി. സിപി ഷാജിക്ക് ബിപിഎൽ കാർഡും അനുവദിച്ചു. 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.
വാർത്തയെ തുടർന്ന് സിവിൽ സപ്ലൈസ് മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുകയായിരുന്നു. മന്ത്രി ജി ആർ അനിൽ ഷാജിയെ ഫോണിൽ വിളിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് അർഹതയുണ്ടായിട്ടും ഷാജി പട്ടികയ്ക്ക് പുറത്ത് പോയത്.
റേഷൻ കാർഡ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താനായി കഴിഞ്ഞ പതിനഞ്ച് കൊല്ലമായി ഓഫീസുകൾ കയറി ഇറങ്ങിയിട്ടും ഉദ്യോഗസ്ഥർ കനിവ് കാണിച്ചിട്ടില്ല. അർഹതപ്പെട്ട അവകാശം നിഷേധിക്കപ്പെട്ടതോടെ സർക്കാർ ആനുകൂല്യങ്ങളുടെ പട്ടികയ്ക്കും പുറത്താണ് നിർധന കുടുംബമുള്ളത്.
ഒരു ബിപിഎൽ കാർഡിനായി മുട്ടാത്ത വാതിലുകൾ ഇല്ലെന്ന് ഷാജി ഇന്നലെ പറഞ്ഞിരുന്നു. ഒരു ദിവസം കൂലിപ്പണിക്ക് പോയില്ലെങ്കില്‍ വീട് പട്ടിണിയാണ്. മകള്‍ക്ക് കോളേജി പോകാന്‍ ഉള്ള വണ്ടിക്കൂലി കൊടുക്കാനുള്ള പണം പോലും തന്‍റെ കയ്യിലില്ലെന്നും ഷാജി പറയുന്നുണ്ട്.
മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന്, കഴിഞ്ഞ ഫെബ്രുവരി പത്തിന് അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നൽകിയ മറുപടി ആണ് വിചിത്രം. ഷാജി താമസിക്കുന്ന വീട് ആയിരം സ്ക്വയര്‍ ഫീറ്റിലും അധികമാണ്. അതിനാല്‍ നിലവിലെ മാനദണ്ഡമനുസരിച്ച് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ അപേക്ഷയില്‍ അന്വേഷണം നടത്തിയ ശേഷം നല്‍കിയ മറുപടി. രണ്ട് മുറിയും അടുക്കളയും മാത്രമുള്ള ഷാജിയുടെ വീട് നാനൂറ് സ്ക്വയര്‍ ഫീറ്റ് പോലും വരില്ലെന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമ്പോഴായിരുന്നു ഈ വിചിത്രമായ മറുപടി
