അച്ഛൻ മരിച്ചതിന് പിന്നാലെ അമ്മയും പോയി, അനാഥരായി രണ്ട് കുട്ടികൾ; ഇടിത്തീ പോലെ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസും
പാലക്കാട് ഭൂപണയ ബാങ്കിൽ നിന്ന് തുടർച്ചയായി നോട്ടീസ് വന്നതോടെ വീട് വിട്ട് ഇറങ്ങേണ്ടി വരുമോയെന്ന ആശങ്കയിലാണ് കോങ്ങാട് സ്വദേശികളായ സൂര്യ കൃഷ്ണ, ആര്യ കൃഷ്ണ എന്നീ വിദ്യാർത്ഥിനികൾ.
![After the death of the father the mother also left leaving two daughters as orphans Foreclosure notice from the bank ppp After the death of the father the mother also left leaving two daughters as orphans Foreclosure notice from the bank ppp](https://static-ai.asianetnews.com/images/01hm3ctbt82sxqe2kz0p47xspr/palakkad_363x203xt.jpg)
പാലക്കാട്: അകാലത്തിൽ മരിച്ച മാതാപിതാക്കളുടെ ഭവന വായ്പ എങ്ങനെ അടച്ച് തീർക്കുമെന്നോർത്ത് അന്തിച്ച് നിൽക്കുകയാണ് രണ്ടു മക്കൾ. പാലക്കാട് ഭൂപണയ ബാങ്കിൽ നിന്ന് തുടർച്ചയായി നോട്ടീസ് വന്നതോടെ വീട് വിട്ട് ഇറങ്ങേണ്ടി വരുമോയെന്ന ആശങ്കയിലാണ് കോങ്ങാട് സ്വദേശികളായ സൂര്യ കൃഷ്ണ, ആര്യ കൃഷ്ണ എന്നീ വിദ്യാർത്ഥിനികൾ.
അയൽക്കാരുടെ സഹായത്തിൽ ആണ് കുട്ടികൾ ഇപ്പോൾ കഴിയുന്നത്. പിഴപലിശ ഒഴിവാക്കി തരാം പലിശയും മുതലും അടക്കണം എന്നാണ് പറഞ്ഞിരിക്കുന്നത് എന്ന് പറയുന്നു. പക്ഷെ പ്ലസ് ടുവിവും പ്ലസ് വണ്ണിനും പഠിക്കുന്ന കുട്ടികൾ എങ്ങനെ ഇത്രയും പണം അടയ്ക്കും. ഏറ്റെടുക്കാനും ആരും ഇല്ല.
അവർക്ക് പഠിക്കണം, ജോലി നേടണം പക്ഷെ ജപ്തി ഭീഷണി പേടി സ്വപ്നമായി നിൽക്കുന്പോൾ അവർക്ക് എങ്ങനെ മുന്നോട്ട് പോകാൻ കഴിയും. സഹകരണ വകുപ്പിന് കീഴിലെ ഭൂപണയ ബാങ്കിൽ നിന്നാണ് വായ്പ എടുത്തത്. അവിടെയാണ് അധികൃതരുടെ ഇടപെൽ തേടുന്നത്. 2018ൽ കോങ്ങാട് നായാടിക്കുന്നിലെ സ്ഥലത്താണ് കൂലിപ്പണിക്കാരനായ കൃഷ്ണൻകുട്ടി 500 ചതുരശ്രയടി വിസ്തീർണമുള്ള വീട് വെച്ചത് പഞ്ചായത്തിൽ നിന്ന് കിട്ടിയ 2 ലക്ഷം രൂപ കൊണ്ടാണ്.
ബാക്കി രണ്ടു ലക്ഷം രൂപ പാലക്കാട് ഭൂപണയ ബാങ്കിൽ നിന്ന് കടമെടുത്തു. വീട് പണി തീരും മുമ്പേ കൃഷ്ണൻകുട്ടി അർബുദ ബാധയെ തുടർന്ന് മരിച്ചു. ഹോട്ടൽ ജോലിക്ക് പോയി മക്കളെ വളർത്തിയ അമ്മ മൂന്നു വർഷം മുമ്പ് മരിച്ചതോടെ പ്ലസ് ടു വിദ്യാർത്ഥിയായ സൂര്യ കൃഷ്ണയും പ്ലസ് വൺ വിദ്യാർത്ഥിനി ആര്യ കൃഷ്ണയും അനാഥരായി. ഭവന വായ്പാ ബാധ്യത കുട്ടികളുടെ തലയിലുമായി.
അടുത്ത ബന്ധുക്കളാന്നും ഏറ്റെടുക്കാൻ തയ്യാറാകാത്തതിനാൽ കുട്ടികൾ കൂലി പണിക്കാരായ അയൽക്കാരുടെ സംരക്ഷണയിലാണ് കഴിയുന്നത്. പാതി വഴിയിൽ കിടന്ന വീട് പണി പൂർത്തിയാക്കിയത് കുട്ടികളുടെ സ്കൂളിന്റെ സഹായത്തോടെയാണ്. പലിശയടക്കം 4 ലക്ഷത്തിലധികമാണ് ബാങ്കിലെ കടം. നന്നായി പഠിക്കണം. നല്ല ജോലി വാങ്ങണം ആഗ്രഹഹങ്ങൾ എറെയാണ്. എന്നാൽ, അയൽക്കാരുടെ കരുണയിൽ കഴിയുന്ന കുട്ടികൾക്ക് ഭാവിജീവിതം വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം