ഈ വർഷം ഇതുവരെ കോളറ സ്ഥിരീകരിച്ചത് മൂന്നുപേർക്കാണ്. മൂന്നാമത്തെ കേസാണ് എറണാകുളത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കോളറ. എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ കോളറ സ്ഥിരീകരിച്ചത് മൂന്നുപേർക്കാണ്. മൂന്നാമത്തെ കേസാണ് എറണാകുളത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോളറ ബാധയെ തുടർന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്താണ് കോളറ?

വിബ്രിയോ കോളറെ എന്ന ബാക്ടീരിയ ആണ് കോളറയ്ക്ക് കാരണം. മലിനമായ വെള്ളമോ ഭക്ഷണമോ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അണുബാധയാണ് കോളറ. ഇത് ശരീരത്തിലെ പ്രധാന ധാതുക്കൾ (ഇലക്ട്രോലൈറ്റുകൾ) വേഗത്തിൽ നഷ്ടപ്പെടുന്നതിനും നിർജ്ജലീകരണം സംഭവിക്കുന്നതിനും കാരണമാകും.

മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് കോളറ. വയറിളക്കമാണ് പ്രധാനപ്പെട്ട ലക്ഷണം. ഇത് മൂലം വളരെ പെട്ടെന്ന് നിർജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയിൽ ആകാനും മരണം വരെ സംഭവിക്കാനും സാധ്യത കൂടുതലാണ്. ശുദ്ധജലമോ ടോയ്‌ലറ്റ് സൗകര്യങ്ങളോ ലഭ്യമല്ലാത്ത പ്രദേശങ്ങളിലാണ് കോളറ മിക്കപ്പോഴും പടരുന്നത്. വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, എന്നിവ കുടിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

1. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.

2. നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

3. മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത ശേഷം മാത്രം കഴിക്കുക.

4. പച്ചവെള്ളവും തിളപ്പിച്ച വെള്ളവും കുട്ടിച്ചേർത്ത് ഉപയോഗിക്കരുത്.

5. ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കെെകൾ സോപ്പ് ഉപയോ​ഗിച്ച് നന്നായി കഴുകുക.

6. ആഹാരസാധനങ്ങൾ ഒരിക്കലും തുറന്ന് വയ്ക്കരുത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്