കോട്ടയത്ത് ഇക്കഴിഞ്ഞ 18ാം തിയതിയും തെരുവ് നായ ആക്രമണം ഉണ്ടായിരുന്നു
കോട്ടയം: കോട്ടയത്ത് വീണ്ടും തെരുവുനായ ആക്രമണം. വെള്ളൂരിൽ രാവിലെ ഉണ്ടായ തെരുവുനായ ആക്രമണത്തിൽ രണ്ടു സ്ത്രീകൾക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയത്ത് ഇക്കഴിഞ്ഞ 18ാം തിയതിയും തെരുവ് നായ ആക്രമണം ഉണ്ടായിരുന്നു . വൈക്കം തലയോലപ്പറമ്പിൽ രണ്ട് സ്ത്രീകളടക്കം ഏഴു പേർക്ക് ആണ് അന്ന് കടിയേറ്റത്. തെരുവ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നുണ്ട് . ഒരാൾക്ക് മുഖത്തും മറ്റൊരാൾക്ക് വയറിനും ആണ് കടിയേറ്റത് . മറ്റ് അഞ്ച് പേര്‍ക്ക് കൈയ്ക്കും കാലിനുമാണ് പരുക്ക്.
തെരുവിലെ മറ്റ് നായകളെയും വളർത്തു നായകളെയും ഈ നായ കടിച്ചു. നാട്ടുകാര്‍ ഓടിച്ച നായ പിന്നീട് വാഹനമിടിച്ച് ചത്തു. തലയോലപ്പറമ്പിലെ മാര്‍ക്കറ്റിന് സമീപത്ത് വെച്ചാണ് നായയുടെ ആക്രമണമുണ്ടായത്. നേരത്തെ രണ്ട് ആഴ്ചമുമ്പ് വൈക്കത്ത് പേവിഷമബാധയേറ്റ മറ്റൊരു നായ നിരവധി നായകളെ കടിച്ചിരുന്നു. അക്കൂട്ടത്തിൽപ്പെട്ടതാണോ ഈ നായയുമെന്നാണ് സംശയിക്കുന്നത്.
കോഴിക്കോട് നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവം: അവസാന കുത്തിവയ്പിന് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് മകൻ
പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ ചന്ദ്രികക്ക് അവസാന ഡോസ് കുത്തിവയ്പ് എടുക്കും മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്ന് മകൻ ജിതേഷ്. ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് വരെയുള്ള എല്ലാ കുത്തിവയ്പും എടുത്തതാണ്. ഡോക്ടർമാർ നൽകിയ എല്ലാ നിർദേശവും പാലിച്ചിരുന്നതയും മരിച്ച ചന്ദ്രികയുടെ മകൻ ജിതേഷ് പറഞ്ഞു.
പേരാമ്പ പുതിയേടത്ത് ചന്ദ്രിക (53) യാണ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. അതിന് ശേഷം പേവിഷബാധക്കെതിരെ വാക്സീനുകൾ ഇടവേളകളിൽ എടുക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതിനിടയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത്.
പത്ത് ദിവസം മുമ്പ് ഇവർക്ക് പനിയും അണുബാധയുമുണ്ടായി. പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു. ഇതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതെന്നാണ് മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും ലഭിച്ച വിവരം. ചന്ദ്രികക്ക് ഒപ്പം മറ്റ് നാല് പേരെയും തെരുവ് നായ കടിച്ചിരുന്നുവെങ്കിലും ആർക്കും രോഗലക്ഷണങ്ങളില്ല. ഇവരെ കടിച്ച നായക്ക് പേവിഷബാധയുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചന്ദ്രികക്ക് പേവിഷ ബാധ ഉണ്ടായോ എന്നതിൽ പരിശോധന ഫലങ്ങൾ വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് നായയുടെ കടിയേറ്റവരിൽ വാക്സീനെടുത്തിട്ടും മരിക്കുന്ന രണ്ടാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ വര്‍ഷം പേ വിഷബാധ മൂലം മരിച്ചത് 18 പേര്‍ ആണ്
