Asianet News MalayalamAsianet News Malayalam

മുത്തൂറ്റില്‍ സമരം തുടരുമെന്ന് സിഐടിയു; ഒത്തുതീര്‍പ്പ് വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപണം

തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ അനിശ്ചിതകാല സമരം തുടരുമെന്ന് സിഐടിയു. ഹൈക്കോടതി ഇടപെട്ടുണ്ടാക്കിയ കരാർ മാനേജ്മെന്റ് ലംഘിച്ചെന്ന് ആരോപണം.

again strike in muthoot finance
Author
Thiruvananthapuram, First Published Jan 4, 2020, 3:23 PM IST

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസിൽ സമരം തുടരുമെന്ന് സിഐടിയു. 43 ശാഖകളിൽ നിന്ന് യൂണിയൻ സെക്രട്ടറി ഉൾപ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ബുധനാഴ്ച മുതൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ പണിമുടക്ക് തുടങ്ങിയിരുന്നു. നേരത്തെ നടന്ന സമരത്തില്‍ ഹൈക്കോടതി ഇടപെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകൾ മാനേജ്മെന്റ് ലംഘിച്ചച്ചെന്നും സർക്കാർ അനുമതിയില്ലാതെയാണ് പിരിച്ചുവിട്ടതെന്നും എളമരം കരീം ആരോപിച്ചു. പണത്തിന്‍റെ ഹുങ്കിൽ മാനേജ്മെന്‍റിന് എന്തുമാകാമെന്ന് നിലപാടാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.

മാനേജ്മെന്റുമായുണ്ടാക്കിയ സേവന വേതന കരാർ നടപ്പിലാക്കാതെ വന്നതോടെയാണ് സിഐടിയു നേരത്തെ സമരം പ്രഖ്യാപിച്ചത്. ആഗസ്റ്റ് 20 ന് ആരംഭിച്ച സമരം 52 ദിവസം നീണ്ടുനിന്നു. തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധന നടപ്പാക്കും എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഒക്ടോബർ പത്ത് സമരം അവസാനിപ്പിച്ചത്. ഹൈക്കോടതി നിരീക്ഷകന്‍റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, പിരിച്ചു വിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്പെൻഷൻ പിൻവലിക്കുക, താൽക്കാലികമായി 500 രൂപ ശമ്പളം വർധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് അന്ന് സമരം അവസാനിപ്പിച്ചത്. 

കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ഇമെയിൽ വഴി നൽകിയത്. ഇതിന് പിന്നാലെ ജീവനക്കാർക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടിൽ നൽകുകയും ചെയ്തു. 611 ശാഖകളിലും 11 റീജണൽ ഓഫീസുകളിലും 1800 ജീവനക്കാരാണ് മുത്തൂറ്റിലുള്ളത്.

Follow Us:
Download App:
  • android
  • ios