പിടികൂടാനുള്ള ശ്രമത്തിനിടെ തമിഴ്നാട് വനംവകുപ്പ് വെടിവച്ച ഈ കാട്ടാന വെടിയേറ്റ ശേഷം കേരളത്തിൻ്റെ വനാത‍ിര്‍ത്തിയിലേക്ക് പ്രവേശിക്കുകയായിരുന്നു

മലപ്പുറം: തമിഴ്‌നാട്ടിലെ പന്തല്ലൂരില്‍ നിരവധി പേരെ കൊലപ്പെടുത്തിയ അപകടകാരിയായ കാട്ടാന നിലമ്പൂര്‍ മുണ്ടേരിയിലെത്തിയതായി സംശയം. ജനവാസ മേഖലകൾ തുടര്‍ച്ചയായി ആക്രമിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് വനംവകുപ്പിൻ്റെ നേതൃത്വത്തിൽ ഈ ആനയെ പിടികൂടാൻ ശ്രമം നടന്നിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആനയെ പിടികൂടാനുള്ള ശ്രമത്തിനിടെ മയക്കുവെടി വച്ചെങ്കിലും വെടിയേറ്റ കൊമ്പൻ ഉൾക്കാട്ടിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. മയക്കുവെടിയേറ്റ് രക്ഷപ്പെട്ട കൊമ്പൻ ആക്രമണസ്വഭാവം കാണിക്കാനും മനുഷ്യഗന്ധം പിന്തുട‍ര്‍ന്ന് എത്താനും സാധ്യതയുള്ളതിനാൽ ആദിവാസികൾ അടക്കമുള്ളവര്‍ക്ക് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.

അപകടസാധ്യത കണക്കിലെടുത്ത് പ്രത്യേക എലിഫെന്റ് സ്‌ക്വാഡ് രൂപവത്കരിച്ച് വനത്തില്‍ പട്രോളിഗും ശക്തമാക്കിയിട്ടുണ്ട്. നിലമ്പൂരിന് സമീപം മുണ്ടേരിയിലെ ആദിവാസി കോളനിക്ക് സമീപം ഇന്നലെ കാണപ്പെട്ട കാട്ടാന ഈ കൊമ്പനാണെന്നാണ് വനം വകുപ്പ് സംശയിക്കുന്നത്.