226 കോടി രൂപയുടെ ബാധ്യത. ധനമന്ത്രിക്ക് കത്ത് നൽകി കാർഷിക സ‍ർവകലാശാല വിസി. പ്രതിസന്ധി മറികടക്കാൻ ഫീസ് വർധന അനിവാര്യമാണെന്നും മറ്റ് സർവകലാശാലകളെക്കാൾ ഫീസ് കുറവെന്നും കത്തിൽ വിശദീകരണം.

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് കാർഷിക സ‍ർവകലാശാല. സർവകലാശാലയ്ക്ക് 226 കോടി രൂപയുടെ ബാധ്യതയെന്നും അധികൃതർ പറഞ്ഞു. സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി വിസി ധനമന്ത്രിക്ക് കത്ത് നൽകി. സർക്കാർ നൽകുന്ന വിഹിതം അപരാപ്ത്യമാണെന്നും കഴിഞ്ഞ മൂന്ന് വർഷം സർക്കാർ വിഹിതം കിട്ടിയത് 25.72% മാത്രമാണെന്നും കത്തിൽ പറയുന്നു. പ്രതിസന്ധി മറികടക്കാൻ ഫീസ് വർധന അനിവാര്യമാണെന്നും മറ്റ് സർവകലാശാലകളെക്കാൾ ഫീസ് കുറവെന്നും കത്തിൽ വിശദീകരണം. കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സർവകലാശാല അധികൃതർ നാളെ ധനമന്ത്രിയെ കാണും. ഗ്രാന്റ് കൂട്ടണം എന്ന് ധനവകുപ്പിനോട് ആവശ്യപ്പെടും. സർവകലാശാല കടുത്ത പ്രതിസന്ധിയിലെന്ന് നേരിട്ട് അറിയിക്കും.

കഴിഞ്ഞ ദിവസം ഭാരിച്ച ഫീസ് താങ്ങാനാവാതെ വിദ്യാർഥി പഠനം ഉപേക്ഷിച്ചത് വാർത്തയായിരുന്നു. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ബിരുദ വിദ്യാര്‍ത്ഥി അര്‍ജുനാണ് ഫീ മൂന്നിരട്ടി കൂട്ടിയത് കാരണം പഠനം നിർത്തിയത്. പല വിദ്യാര്‍ത്ഥികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അര്‍ജുന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അര്‍ഹയുള്ള സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എജുക്കേഷന്‍ ഗ്രാന്‍ഡ് ആനുകൂല്യം ലഭിക്കുന്നതിന് വലിയ കാലതാമസം നേരിടുന്നെന്നും അര്‍ജുന്‍ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം വെള്ളയാണി കാര്‍ഷിക കോളേജില്‍ അഗ്രിക്കള്‍ച്ചര്‍ബിരുദ കോഴ്സിന് ചേര്‍ന്ന താമരശ്ശേരി പുതുപ്പാടി സ്വദേശി അരുണ്‍ എന്ന വിദ്യാര്‍ത്ഥിയും പഠനം നിര്‍ത്തിയിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ തൃശ്ശൂര്‍, തിരുവനന്തപുരം കാസര്‍കോട് വയനാട് ജില്ലകളിലുള്ള കോളേജുകളിലെ അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ ബിരുദ കോഴ്സുകള്‍ക്കായിരുന്നു വന്‍ ഫീസ് വര്‍ധന.

നേരത്തെയുള്ള ഫീസ് ഘടനയില്‍ നിന്നും മൂന്നിരട്ടി ഫീസ് വര്‍ധിപ്പിച്ച കാര്യം അപേക്ഷിക്കുന്ന സമയത്ത് പോലും കൃത്യമായി അറിയിച്ചിരുന്നില്ലെന്ന് കുട്ടികള്‍ പറയുന്നു. അടുത്ത ദിവസം ക്ലാസുകള്‍ തുടങ്ങാനിരിക്കെയാണ് ഭാരിച്ച ഫീസിനെക്കുറിച്ച് കുട്ടികള്‍ മനസിലാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ബിഎസ് സി അഗ്രിക്കള്‍ച്ചറിന് 11450 തായിരുന്നു ഒരു സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ്. രണ്ട് സെമസ്റ്റുകറുളായി ഒരു വർഷം മറ്റെല്ലാ ചെലവുകളുമടക്കം ഒരു വിദ്യാര്‍ത്ഥി അടച്ചിരുന്നത് മുപ്പതിനായിരം രൂപ മാത്രം. എന്നാല്‍ പുതുക്കിയ ഫീസ് ഘടനപ്രകാരം സെമസ്റ്റര്‍ ഫീസ് 36000 രൂപയായി. കോഷന്‍ ഡെപ്പോസിറ്റ്, ലൈബ്രറി ഫീസ് തുടങ്ങിയുള്ള എല്ലാ ഫീസുകളും 200 ശതമാനത്തിലധികം കൂട്ടി.

വര്‍ഷം എല്ലാ ചെലവുകളുമടക്കം ഒരാള്‍ക്ക് ഒരു ലക്ഷത്തോളം രൂപ വരെ ചിലവ് വരും. നാലുവര്‍ഷ കോഴ്സ് പൂര്‍ത്തിയാകുമ്പോഴേക്ക് നാലര ലക്ഷത്തോളം രൂപ ഫീസിനത്തില്‍ വരും. ഭാരിച്ച ഫീസ് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പഠനം ഉപേക്ഷിച്ച കുട്ടി അടച്ച ഫീസ് തിരിച്ചു കിട്ടുന്ന ഇ ഗ്രാന്റ് ആനുകൂല്യത്തിന് അര്‍ഹനാണ്. പക്ഷെ ഈ ഗ്രാന്റ് ആനുകൂല്യം കിട്ടണമെങ്കിലും അഡ്മിഷന്‍ ഫീസും ആദ്യ സെമസ്റ്റര്‍ ഫീസും അടയ്ക്കണം. പിന്നീട് ഫീസ് അട യ്ക്കേണ്ട എന്നതാണ് വ്യവസ്ഥയെങ്കിലും അപേക്ഷിച്ച സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഈ ആനുകൂല്യം അനന്തമായി വൈകുകയാണ്. ഇക്കാര്യത്തില്‍ ഒരുറപ്പും ഇല്ലാത്തതു കൊണ്ടാണ് ടിസി വാങ്ങിയതെന്നും അര്‍ജുന്‍ പറഞ്ഞു.