ഷാര്‍ജയിൽ നിന്നും കോഴിക്കോട്ടേക്ക് പോയ എയര്‍ ഇന്ത്യ വിമാനമാണ് യാത്രാമധ്യേ തിരുവനന്തപുരത്ത് അടിയന്തര ലാൻഡ‍ിംഗ് നടത്തിയത്.


തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരലാൻഡിംഗ് നടത്തി. ഷാര്‍ജയിൽ നിന്നും കോഴിക്കോട്ടേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രക്സ് ഐഎക്സ് 1346 വിമാനമാണ് യാത്രാമധ്യേ തിരുവനന്തപുരത്ത് അടിയന്തര ലാൻഡ‍ിംഗ് നടത്തിയത്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിമാനം അടിയന്തര ലാൻഡിംഗ് നടത്തുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളത്തിൽ കനത്ത സുരക്ഷയും ജാഗ്രതയും ഏര്‍പ്പെടുത്തിയിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ അഗ്നിരക്ഷാ സേനയും സിഐഎസ്എഫും സജ്ജരായിരുന്നു.

വിമാനം റണ്‍വേയിൽ സുരക്ഷിതമായി പറന്നിറങ്ങിയതിന് പിന്നാലെ ഫയര്‍ഫോഴ്സും വിമാനത്താവള അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും റണ്‍വേയിൽ പ്രവേശിച്ച് വിമാനത്താവളത്തിന് അടുത്ത് എത്തി. അപകട സാധ്യത ഒഴിവായെന്നും യാത്രക്കാരേയും പിന്നീട് ലഗ്ഗേജുകളും പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു. 

 ഉച്ചയ്ക്ക് 12 മണിയോടെയാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയാണെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോൾ റൂമിനെ അറിയിച്ചത്.